ആദ്യഘട്ടത്തിൽ ഗാസ സിറ്റി മാത്രം; ഏറ്റെടുക്കലിന് അനുമതി നൽകി കാബിനറ്റ്

ന്യൂഡൽഹി: ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ പുതിയ നീക്കം. അതേസമയം, ഗാസയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുമെങ്കിലും അവിടം ഭരിക്കാന്‍ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗാസയ്ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ ആവശ്യമായ സഹായം നല്‍കുമെന്നാണ് ഇന്നലത്തെ കാബിനറ്റിന് ശേഷം നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകൾ ഉൾപ്പെട്ട ഒരു പട്ടികയാണ് കാബിനറ്റി. അവതരിപ്പിച്ചത്. ഇതിന് ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണ ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഹമാസിന്റെ പൂർണമായ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേര്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണം, ഗാസ മുനമ്പിലെ സൈനിക വിന്യാസം പിന്‍വലിക്കല്‍, ഗാസ മുനമ്പിന്മേല്‍ ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീനിയന്‍ അതോറിറ്റിയോ അല്ലാത്ത ബദല്‍ ഭരണകൂടം തുടങ്ങിയ ആവശ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഇസ്രയേല്‍ മുന്നോട്ട് വെക്കുന്നത്.

എന്നാല്‍ ഈ ബദൽ പദ്ധതികൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നതെന്നോ അതെങ്ങനെ നടപ്പിലാക്കുമെന്നോ വിശദീകരിക്കുന്നില്ല. ഗാസ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് അധിനിവേശം ഗാസ സിറ്റി എന്നതിലേക്ക് മാത്രമായി ഇസ്രയേല്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിൽ ഇതിന്റെ പേരിൽ സൈനിക മേധാവിയും ബെഞ്ചമിൻ നെതന്യാഹുവും രണ്ട് തട്ടിലായിരുന്നു. സൈനിക മേധാവിക്കെതിരെ സൈനിക അട്ടിമറി ആരോപിച്ച് നെതന്യാഹുവിന്റെ മകനും അന്ന് രംഗത്തെത്തിയിരുന്നു.

ഗാസയുടെ ഭൂരിഭാഗം ഭാഗങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്. മധ്യ ഗാസയിലെ നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളും,ഗാസ സിറ്റിയും ഇതിന് പുറത്താണ് വരുന്നത്. അവശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് സൈന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് സമ്പൂര്‍ണ്ണ പിടിച്ചെടുക്കല്‍ നടപടിയിൽ നിന്ന് പിന്നാക്കം പോവുന്നത്. ഘട്ടം ഘട്ടമായി ഗാസ കൈപ്പിടിയിലാക്കാനുള്ള ഇസ്രായേൽ നീക്കത്തിന്റെ സൂചനയാണ് ഈ നീക്കം. ഏകദേശം 8,00,000 ആളുകള്‍ താമസിക്കുന്ന ഗാസ സിറ്റിയില്‍ ആധിപത്യം സ്ഥാപിക്കുക അത്ര എളുപ്പമല്ല. അതിന് ഒരു പരിധിവരെ സൈനിക പിന്തുണയും ആവശ്യമായി വന്നേക്കാം.

ഹമാസിനെ നശിപ്പിക്കുന്നതിനായി ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുകയും ഒടുവില്‍ ഭരണം സൗഹൃദ് രാജ്യങ്ങളായ അറബ് രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്യുമെന്നാണ് നെതന്യാഹു വിശദീകരിച്ചത്. ഗാസയില്‍ സൈനിക നടപടി വിപുലീകരിക്കാനുള്ള ഇസ്രയേല്‍ശ്രമത്തെ ഹമാസ് അപലപിച്ചു. എന്നാൽ ഹമാസിന്റെ പേരിൽ വലിയവ്യക്തിതാത്പര്യങ്ങള്‍ക്കുവേണ്ടി നെതന്യാഹു ബന്ദികളെ ബലിയാടാക്കുകയാണെന്ന ആരോപണവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *