ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. 2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരില്നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.
എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും പ്രധാനമായി വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ലൈയിംഗ് സ്കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളിൽ അടിയന്തര നിരീക്ഷണം ശക്തമാക്കാനും വ്യോമയാന മന്ത്രാലയം നിർദേശം നൽകി. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
ഈ വർഷം സെപ്റ്റംബർ 22 നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ഭീകരസംഘടനകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജന്‍സിയില്‍ നിന്ന് ലഭിക്കുന്ന വിവരംമെന്നാണ് ബിസിഎഎസ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിര്‍ദ്ദേശം
പ്രാദേശിക പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഇന്റലിജന്‍സ് ബ്യൂറോ മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിര്‍ദ്ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ ലഭിച്ചാല്‍ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മേഖലയിലെത്തുന്ന എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദര്‍ശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും എല്ലാ സി സി ടി വി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.
സംസ്ഥാന പോലീസ്, വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവര്ക്കും സുരക്ഷ സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ഇത് ഒരുപോലെ ബാധകമാണ്. വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്പ് എല്ലാ കാര്‍ഗോകളും തപാലുകളും കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകള്‍ക്ക് സ്ക്രീനിംഗ് നിര്‍ബന്ധമാക്കും എന്നും സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.