വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി; കത്തിക്കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍

ആലപ്പുഴ: ആലപ്പുഴയിലെ 4 സ്ത്രീകളുടെ തിരോധാനത്തിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം നടത്തിയ തിരച്ചിലിൽ കൂടുതൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുകയാണ്. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്നാണ് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്.

രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചത്തുപ്പ് നിലങ്ങളുമുണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു. ചേർത്തല സ്വദേശി സിന്ധു ഉൾപ്പടെ 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ പൊലീസ് വീണ്ടും പരിശോധിക്കും.

2006 ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ഐഷ, 2020 ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ, ഈ നാല് സ്ത്രീകൾക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.

കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണയാകമാണ്.

നിലവിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് ലഭിച്ച അസ്ഥി കൂടാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം രണ്ടാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൈനമ്മയുടേത് കൊലപാതകം എന്ന തരത്തിലാണ് അന്വേഷണം. അസ്ഥി കൂടാവശിഷ്ടങ്ങൾ ജൈനമ്മയുടേത് അല്ലെങ്കിൽ ഐഷയുടെതോ ബിന്ദു പത്മനാഭന്റേതോ ആകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *