3000 കോടിയുടെ വായ്പത്തട്ടിപ്പ്; അനിൽ അംബാനിയ്ക്ക് ഇഡി നോട്ടീസ്

മുംബൈ: 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പ് കേസിൽ അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നാല് ദിവസം നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് ഓഗസ്റ്റ് അഞ്ചിന് നേരിട്ട് ഹാജരാകാൻ ഇഡി അനിൽ അംബാനിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇഡി പരിശോധന നടത്തിയിരുന്നു. മുംബൈയിലെ 35 സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്.  

2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ യെസ് ബാങ്കിൽ നിന്നും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൺസ് ദീരുഭായി അംബാനി ഗ്രൂപ്പിലെ വിവിധ കമ്പനികൾക്ക് അനുവദിച്ച വായ്പയിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. ബാങ്ക് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. യെസ് ബാങ്കിന്റെ ക്രെഡിറ്റ് നയത്തിന്റെ ലംഘനങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

യെസ് ബാങ്കിന്റെ ഗ്രൂപ്പ് കമ്പനികൾക്കുള്ള വായ്പാ അനുമതികളിൽ, കാലഹരണപ്പെട്ട ക്രെഡിറ്റ് അംഗീകാര മെമ്മോറാണ്ടങ്ങൾ, കൃത്യമായ സൂക്ഷ്മതയോ ക്രെഡിറ്റ് വിശകലനമോ ഇല്ലാതെ നടത്തിയ നിക്ഷേപങ്ങൾ എന്നിവയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 10,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി ഇഡിക്കടക്കം റിപ്പോർ‌ട്ട് നൽകിയെന്നാണ് സൂചനകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 

കഴിഞ്ഞ വർഷം, കമ്പനിയിൽ നിന്നുള്ള ഫണ്ട് വകമാറ്റിയതിന് അനിൽ അംബാനിയെയും ആർ.എച്ച്.എഫ്.എല്ലിലെ മുൻ പ്രധാന മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മറ്റ് 24 സ്ഥാപനങ്ങളെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് അഞ്ച് വർഷത്തേക്ക് സെബി വിലക്കിയിരുന്നു. ആർഎച്ച്എഫ്എല്ലിന്റെ ഓഹരി ഉടമകളെ പ്രതികൂലമായി ബാധിക്കുന്ന ഒരു വഞ്ചനാപരമായ പദ്ധതി ആസൂത്രണം ചെയ്തതിനും നിയന്ത്രിത സാമ്പത്തിക മേഖല സ്ഥാപനങ്ങളിലെ ഭരണ ഘടനകളുടെ സമഗ്രതയിലുള്ള വിശ്വാസത്തിനും സെബി അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *