തൃശ്ശൂർ : തൃശ്ശൂർ പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുപ്പ്. ത്രിതല അന്വേഷണത്തിൽ രണ്ടാമത്തെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.
പൂരം കലക്കലിൽ ബാഹ്യ ഇടപെടലും ഗൂഢാലോചനയുമുണ്ടായി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നടപടിയായിരുന്നു. പൊലീസിന്റെ അപക്വമായ നടപടികൾ അതിന് കരുത്ത് പകർന്നു എന്നും മന്ത്രിപറഞ്ഞു. കുഴപ്പമുണ്ടാക്കണമെന്ന് ആഗ്രഹിച്ചവർക്ക് കുറച്ചുകൂടി സൗകര്യങ്ങൾ ഉണ്ടായി. പൂരം അലങ്കോലമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിരുന്നു .സംഭവത്തിന് ഒരു മണിക്കൂർ മുൻപ് പോലും ജാഗ്രത വേണമെന്ന് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അത്തരമൊരു ജാഗ്രത ഉണ്ടായില്ല എന്നും മന്ത്രി പറഞ്ഞു. ഐ.ജി തോംസൺ ജോസഫ് ആണ് മൊഴിയെടുത്തത്.