ധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിനു വിചാരണനടപടികൾ തുടങ്ങാനാണു പ്രത്യേക ട്രൈബ്യൂണൽ കോടതിയുടെ തീരുമാനം. കൂട്ടക്കൊല, പീഡനം ഉൾപ്പെടെ അഞ്ച് കുറ്റങ്ങൾ ചുമത്തിയാണ് മുൻ പ്രധാനമന്ത്രിക്കെതിരേ കേസ് എടുത്തിട്ടുള്ളത്.
ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈം ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ തീരുമാനം. വധശിക്ഷവരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ബംഗ്ലാദേശ് വിട്ടത്.
കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റീസ് എം.ഡി. ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള ക്രൈം ട്രൈബ്യൂണൽ ബെഞ്ചിന്റെ ഉത്തരവ്. മേയ് 12ന് ആണ് അന്വേഷണ ഏജൻസി കേസിൽ റിപ്പോർട്ട് സമർപ്പിച്ചത്.