തിരുവനന്തപുരം :രജിസ്ട്രാർ – വി സി പോര് ആളിക്കത്തുമ്പോൾ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാർ അയച്ച ഫയലുകൾ ഇന്ന് വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മൽ തിരിച്ചയച്ചു.അതേസമയം ജോയിന്റ് രജിസ്ട്രാര്‍ മിനി കാപ്പൻ അയച്ച 25 ഫയലുകൾ വി സി ഒപ്പിട്ടു. ഇന്നലെ രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്നു വി സി നിര്‍ദേശം നൽകിയിരുന്നു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ക്കാണ് വി സി നിര്‍ദേശം നല്‍കിയിരുന്നത്.സസ്പെൻഷനിലായ ആൾ എങ്ങനെ ഫയൽ അയക്കും എന്നാണ് അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ തിരിച്ചയച്ചു കൊണ്ട് വി സി ചോദിക്കുന്നത്.
സസ്പെന്ഷന് പിന്‍വലിച്ചതിന് പിന്നാലെ കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തിയപ്പോഴും രജിസ്ട്രാര്‍ വഴിയെത്തിയ ഫയലുകള്‍ വി സി സ്വീകരിച്ചിരുന്നില്ല. അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്ട്രാര്‍ വഴി നേരിട്ട് അയച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.
ആരോഗ്യ സർവ്വകലാശാല വിസി കൂടിയായ മോഹൻ കുന്നുമൽ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാൽ തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.
നിലവിൽ കേരള സര്‍വകലാശാലയില്‍ ഇടതു വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി .
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ഫോട്ടോയിൽ തുടങ്ങിയ രാഷ്ട്രീയ തർക്കമാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് തുടക്കം.