കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി.
സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്പര്യ ഹർജിയിലെ ആവശ്യം.
മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിട്ടാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്.അപകടം നടന്നു രണ്ടു മണിക്കൂർ കഴിഞ്ഞാണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു എന്ന സ്ത്രീയെ കാണാനില്ല എന്ന ഭർത്താവിൻ്റെ പരാതിയെ തുടർന്ന് ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തിയത്.തുടർന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥയാണെന്നും ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
രണ്ടു സംഭവങ്ങളും ചേർത്താണ് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി.