ഗാസ :ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു നിശബ്ദ ദുരന്തത്തെക്കുറിച്ച് ഗാസയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതോടെ പാൽ വിതരണ കേന്ദ്രങ്ങൾ അടച്ച നിലയിലാണ് .നവജാത ശിശുക്കൾ പട്ടിണി നേരിടുകയാണ് .പാലിന്റെ ലഭ്യത ഏറക്കുറെ തീർന്ന അവസ്ഥയിലാണ് .
യുദ്ധത്തിന്റെ തീവ്രതയിൽ പട്ടിണി കിടക്കുന്ന അമ്മമാർക്ക് തങ്ങളുടെ കുട്ടികൾക്ക് മുലയൂട്ടാൻ കഴിയുന്നില്ല.പരിക്കേറ്റ ഗർഭിണികളും അമ്മമാരും വരാനിരിക്കുന്ന ദുരന്തത്തിന്റെ തീവ്രതയിൽ ഭയന്ന് കഴിയുന്ന അവസ്ഥയിലാണ്.ഇസ്രായേൽ നിരന്തരമായി ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ലക്‌ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടത്തുന്നത്. ഇന്നലെ നടന്ന ആക്രമണത്തിൽ കുട്ടികളടക്കം 95 പേർ കൊല്ലപ്പെട്ടു.വിശപ്പും അതിജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന ബോധവും പട്ടിണി കിടക്കുന്ന പതിനായിരക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളായ ദൈനംദിന കശാപ്പുശാലയിലേക്ക് നയിക്കുന്ന കഴ്ചകളാണ് ഗാസയിലേത് എന്ന് മാധ്യമ പ്രവർത്തകൻ മറാം ഹുമൈദ് എഴുതുന്നു.