കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അൽപ വസ്ത്രം ഇടാൻ പറഞ്ഞിട്ടില്ലെന്നും കുട്ടികൾ യൂണിഫോമിലാണ് സൂംബ ഡാൻസ് ചെയ്യുന്നതെന്നും മന്ത്രി മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളിൽ നടത്തുന്നത് ലഘു വ്യായാമം ആണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്സ് ഇല്ല. കോണ്ടക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ധ്യാപകന് ബാധ്യത ഉണ്ട്. എന്നാൽ നിർബന്ധപൂർവ്വം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സുംബാ ഡാൻസ് ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി. എന്നാൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സൂംബ, എയ്റോബിക്സ്, യോഗ തുടങ്ങിയവ നടപ്പാക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുള്ള വിവരം മന്ത്രി ചൂണ്ടിക്കാണിച്ചു. സർക്കാർ ആരുടെയും ജാതിയും മതവും നോക്കിയിട്ടില്ല. ലഘുവസ്ത്രത്തെക്കുറിച്ച് എങ്ങനെ പറയാൻ തോന്നുന്നുവെന്നും മന്ത്രി ചോദിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ, പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്കാരിക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്. കേരളം പോലുള്ള ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകൂവെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ കായിക സംബന്ധമായ കായികക്ഷമതാ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഹൃദയ,ശ്വസനക്ഷമത വർദ്ധിപ്പിക്കുവാൻ അഭ്യസിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തം,ജോഗിംഗ്, റണ്ണിങ്,നീന്തൽ,സൈക്ലിങ്ങ്,ഡാൻസിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. ഈ ഡാൻസ് ഇനത്തിൽ ഉൾപ്പെടുന്നവയാണ് ഏയ്റോബിക് ഡാൻസ്, സുംബാ ഡാൻസ്,ഫ്രീ സ്റ്റൈൽ ഡാൻസ് തുടങ്ങിയവ.ഹൃദയ, ശ്വസനക്ഷമത മെച്ചപ്പെടുത്തുന്ന ഒരു പ്രവർത്തനമെന്ന നിലയിൽ ഇത്തരം നൃത്ത രീതികൾ വ്യക്തികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന് ഫലപ്രദമായ ഗുണങ്ങൾ സംഭാവന ചെയ്യുന്നു.സംഗീതത്തിന്റെ സഹായത്തോടുകൂടി ദീർഘനേരം നിൽക്കുന്ന പ്രവർത്തനമായതിനാൽ ഹൃദയമിടിപ്പ് ഉയരുകയും പമ്പിങ് നടക്കുകയും ചെയ്യുന്നു.സ്ഥിരമായ പ്രവർത്തനം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നൃത്തത്തിലെ താളാത്മകവും തുടർച്ചയായതുമായ ചലനങ്ങൾ ശരീരത്തിൽ ഉടനീളം രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയുംകൂടുതൽ ഓക്സിജനും പോഷകങ്ങളും ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.ഇത് ഹൃദ്രോഗം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഒഴിവാക്കുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും സഹായകമാകുന്നു.ആയതിനാൽ ഹൃദയ,ശ്വസനക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി വിവിധതരത്തിലുള്ള ഡാൻസുകൾ ഉൾപ്പെടെയുള്ള ദീർഘനേരം നീണ്ടുനിൽക്കുന്ന കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നത് ഏറെ നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.