റിവ്യു ബോംബിങ്ങ് തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി, റിവ്യു തടയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ണ്‍ലൈന്‍ സിനിമാ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സിനിമ റിലീസ് ചെയ്യുന്ന ആദ്യ മൂന്ന് ദിവസങ്ങളില്‍ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി.
അനുകൂലമായ പ്രതികരണങ്ങള്‍ മാത്രം പ്രതീക്ഷിച്ച് മുന്നോട്ട് പോകരുതെന്നും നിര്‍മാതാക്കള്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍, അവലോകനങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഒരു വ്യക്തിയെ തടയാന്‍ കഴിയില്ല. സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള അത്തരമൊരു അവലോകനം സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണ്. അതിനാല്‍, അത്തരം അവലോകനങ്ങള്‍ നിര്‍ത്തുന്നത് മിക്കവാറും അസാധ്യമാണ്. അത്തരമൊരു ആശ്വാസം അനുവദിച്ചാലും അത് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിര്‍മ്മാതാക്കള്‍ക്ക് നല്ല അവലോകനങ്ങള്‍ മാത്രം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, ജഡ്ജിമാര്‍ പോലും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടാറുണ്ടെന്ന് എടുത്തുകാട്ടി.
രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിര്‍മാതാക്കളുടെ തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. തമിഴില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി റീീലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ സിനിമകളില്‍ പലതും ബോക്‌സ് ഓഫിസില്‍ വിജയം കണ്ടിരുന്നില്ല. സിനിമകള്‍ക്ക് നേരെയുണ്ടയ നെഗറ്റീവ് റിവ്യൂ ചിത്രങ്ങളുടെ കളക്ഷനെയും ബാധിച്ചിരുന്നു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് മുടക്കുമുതല്‍ പോലും തിരിച്ചു പിടിക്കാന്‍ ആകാതിരുന്നത് നിര്‍മാതാക്കളെയും ബാധിച്ചു. അതാണ് നിര്‍മാതാക്കളെ കോടതിയിലെത്തിച്ചത്. സാധാരണ പ്രേക്ഷകര്‍ക്ക് അത് കാണാനും സ്വന്തം അഭിപ്രായം രൂപപ്പെടുത്താനും അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ ഒരു കൂട്ടം ആളുകള്‍ ഒരു പ്രത്യേക സിനിമയെക്കുറിച്ച് നെഗറ്റീവ് അവലോകനം പ്രചരിപ്പിക്കുകയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. മുന്‍കാല ശത്രുതയോ ബിസിനസ്സ് വൈരാഗ്യമോ കാരണം ഒരു പ്രത്യേക സിനിമയെക്കുറിച്ച് നെഗറ്റീവ് അവലോകനം പ്രചരിപ്പിക്കാന്‍ ഒരു കൂട്ടം ആളുകളെ നിയോഗിക്കുന്നു. നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ബിസിനസ്സും പ്രൊഫഷണല്‍ താല്‍പ്പര്യവും സംരക്ഷിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും അവര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങളൊന്നും അംഗീകരിച്ചില്ല.
കേരളത്തിലും സമാന സാഹചര്യം ചൂണ്ടിക്കാണിച്ച് നിര്‍മാതാക്കള്‍ രംഗത്ത് വന്നിരുന്നു. റിവ്യു ബോംബിങ്ങിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *