നിലമ്പൂരില്‍ വിജയിച്ചത് വി.ഡി. സതീശന്റെ തന്ത്രങ്ങള്‍, കോണ്‍ഗ്രസില്‍ ഇനി സതീശനിസത്തിന്റെ കാലം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തന്ത്രങ്ങളുടെ വിജയമാണ് നിലമ്പൂരില്‍ കണ്ടത്. അന്‍വറിനെ പിണക്കി മുന്നോട്ടു പോകുന്നത് അപകടകരമാകുമെന്ന പ്രധാന നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് അപകടം പിടിച്ച വെല്ലുവിളി വി.ഡി. സതീശന്‍ നിലമ്പൂരില്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. കോണ്‍ഗ്രസില്‍ ഇനി സതീശനിസത്തിന്റെ നാളുകളാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. ഇതിന്റെ അലയൊലികള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെയും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകളെയും സ്വാധീനിക്കും.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ തുടക്കം മുതലേ പി.വി. അന്‍വര്‍ എതിര്‍ത്തിട്ടും വി.ഡി. സതീശന്‍ ആര്യാടന് വേണ്ടി ഉറച്ച നിലപാടെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയെ ഹൈജാക്ക് ചെയ്യാന്‍ അന്‍വറിനെ അനുവദിക്കില്ലെന്ന സതീശന്റെ നിര്‍ബന്ധത്തിന് പിന്നില്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അന്തര്‍ധാരകളും കാരണമായിരുന്നു. കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട കെ. സുധാകരന്റെ അനുയായിയായിരുന്നു കോണ്‍ഗ്രസിലുണ്ടായിരുന്ന കാലത്ത് അന്‍വര്‍. എല്‍ഡിഎഫ് ക്യാമ്പിലെത്തിയിട്ടും സുധാകരനുമായി അദ്ദേഹം അടുപ്പം കാത്തു. സതീശനും സുധാകരനും തമ്മിലുള്ള ബന്ധം വഷളായിരുന്ന കാലത്ത് സതീശനെ വ്യക്തിഹത്യ ചെയ്യാനും സാമ്പത്തിക ആരോപണത്തില്‍ കുരുക്കാനും അന്‍വര്‍ നടത്തിയ നീക്കങ്ങളെ സിപിഎം നേതാക്കള്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നില്‍ സുധാകരനാണെന്നത് അന്നു മുതലേ കേട്ട ആരോപണമാണ്. അന്‍വറിനെ തിരിച്ചു കൊണ്ടുവരാന്‍ സുധാകരന്‍ അമിത താല്‍പര്യമെടുത്തതും സതീശന്‍ അതിന് വിഘാതം സൃഷ്ടിച്ചതും ഇതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനോട് താല്‍പര്യമില്ലാതിരുന്ന മുസ്ലീം ലീഗിലെ ഒരുവിഭാഗവും അന്‍വറിന്റെ നീക്കങ്ങളെ പിന്തുണച്ചു.
എന്നാല്‍ ഇതിനൊന്നും സതീശന്‍ വഴങ്ങാതിരുന്നത് അന്‍വറിന് വഴങ്ങിയാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും തനിക്കെതിരെ ഒളിപ്പോരിന് അന്‍വറിനെ ചിലര്‍ ആയുധമാക്കുമെന്ന വ്യക്തമായ തിരിച്ചറിവിലായിരുന്നു. മറ്റൊരു പി.സി. ജോര്‍ജായി അന്‍വര്‍ മാറിയാല്‍ കോണ്‍ഗ്രസില്‍ അത് അന്തഛിദ്രമുണ്ടാക്കുമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സതീശന് കഴിഞ്ഞു. കെ.സി. വേണുഗോപാലിന്റെ പിന്തുണയോടെ സതീശന്‍ തന്റെ തന്ത്രങ്ങള്‍ നിലമ്പൂരില്‍ നടപ്പിലാക്കിയപ്പോള്‍ അന്‍വര്‍ അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലായി. അന്‍വറിനെ പിന്തുണച്ചവര്‍ക്ക് ശബ്ദം നഷ്ടമായി.
അന്‍വര്‍ ഒറ്റക്ക് ശക്തി തെളിയിച്ച് യുഡിഎഫില്‍ ചേരാനുള്ള യോഗ്യത തെളിയിച്ചെങ്കിലും അന്‍വറിന്റെ വിലപേശല്‍ ശേഷി ഗണ്യമായി കുറയ്ക്കാന്‍ ആര്യാടന്റെ വന്‍വിജയത്തിന് സാധിച്ചിട്ടുണ്ട്. മുന്നില്‍ മറ്റ് വഴികളില്ലാത്തതുകൊണ്ടു തന്നെ വി.ഡി. സതീശന്‍ പറയുന്നത് അനുസരിച്ച് നില്‍ക്കാന്‍ അന്‍വര്‍ ഇനി നിര്‍ബന്ധിതനാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നത് മാത്രമാണ് ഇനിയങ്ങോട്ട് അന്‍വറിന്റെയും മിനിമം അജണ്ട.
കെ. സുധാകരന്‍ അപ്രസക്തനായി മാറിയതോടെ കോണ്‍ഗ്രസില്‍ വി.ഡി. സതീശന് ഇനി വലിയ വെല്ലുവിളികളില്ല. ഹൈക്കമാന്‍ഡിന്റെയോ യുഡിഎഫ് ഘടകകക്ഷികളുടെയോ പിന്തുണ രമേശ് ചെന്നിത്തലക്കോ കെ. മുരളീധരനോ ഇല്ല. കണക്കുകൂട്ടുന്ന പോലെ കാര്യങ്ങള്‍ നടന്നാല്‍ അടുത്ത തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതിന് ശേഷവും കോണ്‍ഗ്രസില്‍ സതീശനിസത്തിന്റെ കാലമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *