ഇടഞ്ഞ ഒറ്റയാന്റെ കരുത്തുമായി നിലമ്പൂര്‍ സുല്‍ത്താനായി അന്‍വര്‍

നിലമ്പൂരില്‍ വിജയിച്ചത് യുഡിഎഫും ആര്യാടന്‍ ഷൗക്കത്തുമാണെങ്കിലും ഒറ്റക്ക് മത്സരിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നേടിയ പി.വി. അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ ഷോ സ്റ്റീലറായത്.
പിണറായിസത്തിനെതിരെ കലഹിച്ച് എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിന് നിലമ്പൂരില്‍ കളമൊരുക്കിയ പി.വി. അന്‍വറാണ് ഇടതിന് കനത്ത ആഘാതമേല്‍പിച്ച ഒന്നാമത്തെ ഘടകം. യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂര്‍ ഇടതുപക്ഷം തിരിച്ചു പിടിച്ചത് പി.വി. അന്‍വറിലൂടെയായിരുന്നു. എല്‍ഡിഎഫ് വിട്ട ശേഷം യുഡിഎഫുമായുള്ള വിലപേശലില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും നിലമ്പൂരില്‍ തന്നെ എഴുതിത്തള്ളാന്‍ ഏത് മുന്നണി വിചാരിച്ചാലും കഴിയില്ലെന്ന ആത്മവിശ്വാസവുമായി അന്‍വര്‍ മുന്നോട്ടു പോയി. പരിഹാസ പാത്രമായി എതിരാളികള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇടഞ്ഞ ഒറ്റക്കൊമ്പന്റെ അപകടകരമായ സാഹസികതയുമായി അന്‍വര്‍ നിലമ്പൂരില്‍ നിറഞ്ഞപ്പോള്‍ ജനം കൈയടിക്കുക മാത്രമല്ല ബാലറ്റില്‍ അന്‍വറിന് നേരെ വിരല്‍ പതിക്കുകയും ചെയ്തു.
കരുത്തു തെളിയിച്ച അന്‍വറിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. യുഡിഎഫ് മിന്നുന്ന വിജയം നേടിയതോടെ വിലപേശലിന്റെ കരുത്ത് കുറഞ്ഞെങ്കിലും യുഡിഎഫില്‍ സ്ഥാനമുറപ്പിക്കാന്‍ അന്‍വറിന് കഴിയുന്നതോടെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മലബാറില്‍ ചിലയിടങ്ങളിലെങ്കിലും ഇടതുപക്ഷം വിയര്‍ക്കുമെന്നുറപ്പാണ്. കാരണം പി.വി. അന്‍വര്‍ ആക്രമണത്തിന്റെ കുന്തമുന ചൂണ്ടിപ്പിടിച്ചിരിക്കുന്നത് പിണറായി വിജയന് നേരെ തന്നെയാണ്.
അടുത്ത തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് ജനവിധി പുറത്തുവന്ന ശേഷം പി.വി അന്‍വര്‍ പറഞ്ഞു. മരുമോനിസത്തിന്റെ അടിവേരു അറക്കാന്‍ അതിനും തയ്യാറാണ്. ഞാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ യുഡിഎഫ് പ്രകടന പത്രിക ആക്കിയാല്‍ മലയോര മേഖലയില്‍ പൂര്‍ണമായും സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വ്യക്തി വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാട് തന്നെ അപമാനിക്കുന്നതായിരുന്നു. അതാണ് താന്‍ നേരത്തെ പറഞ്ഞത്. ഞാന്‍ പിടിച്ചത് എല്‍ഡിഎഫ് വോട്ടുകളാണ്. ഞാന്‍ പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ തെരഞ്ഞെടുപ്പ് കൊണ്ടുകഴിഞ്ഞു. യുഡിഎഫിലെ ഉത്തരവാദിത്തപെട്ട നേതാക്കള്‍ ഇത് മനസ്സിലാക്കണം’- അന്‍വര്‍ പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെടണം. താങ്കളെ കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറയാന്‍ ആര്‍ജവം കാണിക്കണം. 2026 ല്‍ ഇക്കാര്യം ജനം പറയുമെന്നും അന്‍വര്‍ പറഞ്ഞു. വോട്ട് ചെയ്തും അല്ലാതെയും സഹായിച്ച മുഴുവന്‍ ജനങ്ങള്‍ക്കും നന്ദി.ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് പോകും.നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം മരിക്കുന്നത് വരെ നിലനിര്‍ത്തും’. അന്‍വര്‍ പറഞ്ഞു.
അന്‍വറിന്റെ വാക്കുകള്‍ക്ക് വരും നാളുകളില്‍ മൂര്‍ച്ച കൂടുമെന്ന് ഉറപ്പാണ്. സിപിഎമ്മില്‍ അത് ചലനങ്ങളുണ്ടാക്കാതിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *