ഓപ്പറേഷൻ സിന്ധു : ഒരു മലയാളി കൂടി തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ന് (22/06/2025) 4.30 ന് ഡൽഹിയിലെത്തിയ യാത്ര സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്.

ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. 15 പേരടങ്ങുന്ന ആർക്കിടെക്റ്റുമാരുടെ സംഘം ജൂൺ 11 നാണ് ആർക്കിടെക്ച്ചർ ടൂറിനായി ഇറാനിലെത്തിയത്.
ഇന്ന് വൈകിട്ടുള്ള വിമാനത്തിൽ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.

സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധു’ ജൂണ്‍ 18-ാണ് പ്രഖ്യാപിച്ചത്. സംഘര്‍ഷത്തില്‍ ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന്, ടെഹ്റാനിലെ ഇന്ത്യന്‍ മിഷനുമായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഡല്‍ഹിയിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 4,000-ത്തിലധികം ഇന്ത്യക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. അവരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണ്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി വടക്കന്‍ ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയും ജൂണ്‍ 17 ന് അര്‍മേനിയയിലേക്ക് സുരക്ഷിതമായി കടക്കാന്‍ അവരെ സഹായിക്കുകയും ചെയ്തയായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *