പ്രതിഫലമായി ക്രിപ്റ്റോ കറന്‍സി
ഇറാൻ :ചാരവൃത്തി കേസിൽ ഇറാനില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മജീദ് മൊസയേദി എന്നയാളെയാണ് തൂക്കിക്കൊന്നതെന്ന് ഇറാന് വാര്‍ത്താ ഏജന്‍സിയായ തസ്നീം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും കോടതി നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന് സുപ്രീംകോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൂക്കിലേറ്റിയത്. ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് വിവരം.
പേര്‍ഷ്യന്‍ ഗള്‍ഫ് തീരദേശ രാജ്യങ്ങളിലൊന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് എന്ന മൊസാദ് ഏജന്റുമായി മജീദ് ബന്ധം പുലര്‍ത്തിയിരുന്നതായി ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ കൈമാറി. ഇതിന് പ്രതിഫലമായി ക്രിപ്റ്റോ കറന്‍സി ഇയാള്‍ക്ക് ലഭിച്ചിരുന്നതായും ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.