ബി ജെ പിയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയെന്ന് ഉടനറിയാം. തീരുമാനം രണ്ടാഴ്ചക്കകം.

തിരുവനന്തപുരം :ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളെ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ കാത്തിരിക്കാതെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചെത്തിയാലുടന്‍ ഭാരവാഹിപ്പട്ടിക പുറത്തിറക്കും. ബിജെപി ഭരണഘടനയനുസരിച്ച് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന വൈസ് പ്രസിഡന്റിനാണ്.

എന്നാല്‍ മുതിര്‍ന്ന നേതാക്കളുമായും ആര്‍എസ്എസുമായുമുള്ള ചര്‍ച്ചകളിലൂടെയാണ് ഭാരവാഹികൾ ആരൊക്കെ എന്നതിൽ തീരുമാനം ഉണ്ടാകൂ. രാജീവ് ചന്ദ്രശേഖർ നേരത്തേതന്നെ ഇത്തരം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ചില മുതിര്‍ന്ന നേതാക്കള്‍, ഭാരവാഹിപ്പട്ടികയിലേക്ക് പരിഗണിക്കേണ്ടവരുടെ പേരുകള്‍ നല്‍കിയിട്ടുമുണ്ട്. രാജീവ് ചന്ദ്രശേഖറിന്റേതാകും അന്തിമ തീരുമാനം. ജനറല്‍ സെക്രട്ടറിസ്ഥാനത്തടക്കം 10 മുതല്‍ 15 വരെ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

നാല് ജനറല്‍ സെക്രട്ടറിമാര്‍, 10 വൈസ് പ്രസിഡന്റുമാര്‍, 10 സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരടങ്ങുന്നതാണ് സംസ്ഥാന ഭാരവാഹിപ്പട്ടിക. മൂന്നോ നാലോ സംസ്ഥാന വക്താക്കളുമുണ്ടാകും. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍നിന്ന് എം.ടി. രമേശ് അതേ ചുമതലയില്‍ തുടരുമെന്ന് ഏതാണ്ടുറപ്പാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന് ഒരാളെ പരിഗണിച്ചാല്‍ പി. സുധീറും തുടരനാണ് സാധ്യത.

ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റു പേരുകള്‍. കെ.കെ. അനീഷ്‌കുമാര്‍, എം.വി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍, വി.കെ. സജീവന്‍, ആശാനാഥ്, പാലാ ജയസൂര്യന്‍, ജിജി ജോസഫ്, കെ. ശ്രീകാന്ത്, എന്‍. ഹരി, പ്രതീഷ് വിശ്വനാഥ് തുടങ്ങിയ പുതുമുഖങ്ങളെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നും സൂചനകളുണ്ട്. നിപിന്‍ കൃഷ്ണന്‍, ശ്യാംരാജ് എന്നിവരിലൊരാള്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാകുമെന്നാണ് സൂചന. നവ്യ ഹരിദാസ്, ഡോ. ആതിര, സ്മിതാമേനോന്‍ എന്നിവരിലൊരാള്‍ മഹിളാമോര്‍ച്ച അധ്യക്ഷയാകാനാണ് സാധ്യത. ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഷോണ്‍ ജോര്‍ജിന്.

Leave a Reply

Your email address will not be published. Required fields are marked *