ഇറാന്‍ ആണവകേന്ദ്രങ്ങളിലെ ആക്രമണം, ആണവോര്‍ജ ഏജന്‍സി യോഗം തിങ്കളാഴ്ച

റാനിലെ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തിങ്കളാഴ്ച അടിയന്തര യോഗം ചേരുമെന്ന് യുഎന്‍ ആണവനിരീക്ഷണ സമിതി മേധാവി അറിയിച്ചു. യുഎസ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇറാന്റെ ആണവ മേധാവി മുഹമ്മദ് എസ്ലാം ഐഎഇഎയ്ക്ക് കത്തെഴുതിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ കേന്ദ്രങ്ങളില്‍ നിന്ന് വികിരണ അളവുകളില്‍ വര്‍ധനവില്ലെന്ന് ഐഎഇഎ പറയുന്നു.
ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാന്‍. ടെല്‍അവീവില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 86 പേര്‍ക്ക് പരിക്കേറ്റതായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൈഫ, നെസ് സിയോണ, റിഷോണ്‍ ലെസിയോണ്‍, ടെല്‍ അവീസ് ഉള്‍പ്പെടെയുള്ള വടക്കന്‍ മധ്യ ഇസ്രയേലിലുടനീളം ഒന്നിലധികം സ്ഥലങ്ങളില്‍ ടെഹ്‌റാന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുതിയ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേല്‍ തുടക്കമിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചത്.
ആക്രമണത്തിന് പിന്നാലെ ടെല്‍അവീവിലെ തെരുവുകള്‍ വിജനമായതായി പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രദേശത്താകെ കനത്ത പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. മിസൈല്‍ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ ബങ്കറുകളിലേക്ക് ഓടിക്കയറുന്നതിനിടയില്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്തിട്ടു പോയ വാഹനങ്ങളും ദൃശ്യങ്ങളിലുണ്ട്. ബെന്‍ഗുറിയോണ്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം.
അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ രംഗത്തെത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ ഓരോ അമേരിക്കന്‍ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുള്‍പ്പെടുന്നതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍. ഇസ്രയേല്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പൗരന്മാരെയും ആശ്രിതരേയും കൊണ്ടുപോകാന്‍ ബ്രിട്ടന്‍ വിമാനം ഒരുക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യാനുസരണം കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും യുകെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *