സഹോദരിയുടെ സൗഹൃദങ്ങള്‍ വിവാഹബന്ധത്തിന് തടസ്സമായി, ജീവിതം ഇല്ലാതാക്കി: പ്രതി ഷംഷാദ്

തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരന്‍ സഹോദരിയെ മര്‍ദിച്ചു കൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഷഹീനയുടെ മറ്റു ബന്ധങ്ങള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരന്‍ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷംഷാദ് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കാര്യം പോലീസിനോട് സമ്മതിച്ചത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ തടഞ്ഞതും ഷംഷാദാണ്. സഹോദരിയുടെ സൗഹൃദങ്ങള്‍ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.
സുഹൃത്തുക്കളുമായി നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നാണ് ഷംഷാദ് വിശ്വസിച്ചത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നുമാണ് പോലീസ് എഫ്‌ഐആര്‍. വിവാഹ ബന്ധം വേര്‍പെടുത്തിയ ഷഫീന കഴിഞ്ഞ ആറുമാസമായി സ്വന്തം വീട്ടിലായിരുന്നു.
രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസ് പറയുന്നത് കൊലപാതകം നടന്ന മണ്ണന്തലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫോറന്‍സിക് സംഘമെത്തി വിശദമായി പരിശോധന നടത്തി.
ഇന്നലെ വൈകീട്ടാണ് പോത്തന്‍കോട് സ്വദേശി ഷഹീന കൊല്ലപ്പെട്ടത്. ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന മണ്ണന്തല അത്രക്കാട്ടില്‍ എന്‍ക്‌ളേവ് അപ്പാര്‍ട്മെന്റില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. വൈകീട്ട് നാലരയോടെ മാതാപിതാക്കളായ സലീനയും മുഹമ്മദ് ഷഫീക്കും വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നകാര്യ അറിയുന്നത് . ഷഹീനയുടെ ദേഹമാസകലം മുറിപ്പാടുകളുണ്ടായിരുന്നു .
കൊലപാതകം നടന്ന മണ്ണന്തലയിലെ ഹോം സ്റ്റേയില്‍നിന്ന് മൂത്ത സഹോദരന്‍ ഷംഷാദി നെയും സുഹൃത്ത് വൈശാഖിനെയും പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു ഇരുവരും. ആറു മാസമായി ഭര്‍ത്താവ് അസിനുമായി അകന്നുകഴിയുകയായിരുന്നു ഷഹീന. ഷംഷാദിന്റെ ദന്തചികിത്സയുടെ ഭാഗമായാണ് ഇരുവരും മണ്ണന്തലയിലെത്തിയത്. 14 മുതല്‍ മണ്ണന്തലയിലെ ഒരു ഹോംസ്റ്റേ അപ്പാര്‍ട്മെന്റില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. രണ്ടു മുറികളുള്ള അപ്പാര്‍ട്മെന്റിലെ ഒരു മുറിയിലായിരുന്നു ഷഹീനയുടെ മൃതദേഹം.

Leave a Reply

Your email address will not be published. Required fields are marked *