ജാനകി സീതാദേവിയുടെ പേര്, സുരേഷ്‌ഗോപിയുടെ ജെഎസ്‌കെ റിലീസ് തടയാന്‍ വിചിത്രന്യായം

തന്റെ പേരും മാറ്റേണ്ടിവരുമോ എന്ന് ബി. ഉണ്ണികൃഷ്ണന്‍

സുരേഷ് ഗോപി ചിത്രം ജാനകി v/s ദ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ)യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് കാരണം ജാനകി എന്ന പേര്. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിനാണ് ‘ഹിന്ദുത്വ’ തിരിച്ചടിയായത്.
ജെഎസ്‌കെയുടെ പ്രദര്‍ശനം തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രത്യക്ഷ സമരത്തിന് മടിക്കില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ടൈറ്റിലിലെ ജാനകിയെന്ന പേര് ഒഴിവാക്കണന്നും ചിത്രത്തില്‍ ജാനകിയെന്ന പേര് പാടില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ സംവിധായകന്‍ പത്മകുമാറിന്റെ സിനിമയ്ക്കും ഇതേ പ്രശ്‌നം ഉണ്ടായെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.’ജെഎസ്‌കെയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണനുമായി ഞാന്‍ സംസാരിച്ചു. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രേഖാമൂലം നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. പക്ഷേ അവരെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നാണ് പറയുന്നത്. വിചിത്രമായ കാര്യമാണത്. പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്കും ഇതേ പ്രശ്‌നം നേരിട്ടു. അതിലെ കഥാപാത്രവും ജാനകിയാണ്. ജാനകിയും എബ്രഹാമും തമ്മിലുള്ള ബന്ധമാണ് കഥ. എബ്രഹാമിനെ രാഘവനോ കൃഷ്ണനോ ആക്കുക, അല്ലെങ്കില്‍ ജാനകിയെന്ന പേര് മാറ്റുക എന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പകരം ചില പേരുകള്‍ അവര്‍ സംവിധായകനോട് നിര്‍ദേശിച്ചു. മതസ്പര്‍ദ്ദ ഉണ്ടാക്കുവാനോ, മറ്റേതെങ്കിലും സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ആഗ്രഹിക്കാത്തതിനാല്‍ ആ പേര് ഞാന്‍ ഇവിടെ പറയുന്നില്ല. അദ്ദേഹം ജാനകിയെ ജയന്തി ആക്കിയ ശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്.
സെന്‍സര്‍ ബോര്‍ഡിന്റെ ഗൈഡ് ലൈനില്‍ ഉപയോഗിക്കാവുന്ന പേരുകള്‍ അടിച്ചു തന്നാല്‍ അത് ഉപകാരമായേനേ. ഹിന്ദു കഥാപാത്രത്തിന് എന്ത് പേരിട്ടാലും അത് ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പേര് ആകും. നാളെ എന്റെ പേര് വിഷയമാകുമോ എന്ന് പേടിയുണ്ട്. കഥ, തിരക്കഥ, സംവിധാനം ഉണ്ണികൃഷ്ണന്‍ എന്ന് വയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാലോ? ജാനകിയെന്ന് പേരിട്ട് ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് ഞാനെഴുതി സംവിധാനം ചെയ്ത ടെലിഫിലിമിന് ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കിലോ?. എന്ത് തന്നെയായാലും രേഖാമൂലമുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്. സംവിധായകനോട് നിയമപരമായി നീങ്ങാന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രത്യക്ഷമായ പ്രതിഷേധം ഉണ്ടാകും’. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ സുരേഷ് ഗോപി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അനുപമ പരമേശ്വരന്‍ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഷ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, നിഷ്താര്‍ സേത്ത്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍, ജോസ് ചെങ്ങന്നൂര്‍, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍
കോസ്മോസ് എന്റര്‍ടൈന്‍മെന്റ്‌സ്, കാര്‍ത്തിക് ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *