കേരളം നാളെ നിലമ്പൂരിലേക്ക് ; രാവിലെ 11 നകം ഫലമറിയാം

നിലമ്പൂർ : കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച.രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.തടസ്സങ്ങളുണ്ടായില്ലെങ്കിൽ രാവിലെ 11-നകം അന്തിമഫലം വരും.ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.

തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണും. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. നിലമ്പൂരിൽ 75.27 ശതമാനമായിരുന്നു പോളിങ്. മുന്നണി സ്ഥാനാർഥികളടക്കം 10 പേരാണ് മത്സരിച്ചത്.

എം. സ്വരാജ് 2000ത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എല്‍ഡിഎഫും ആര്യാടന്‍ ഷൗക്കത്ത് 12,000ത്തിലധികം വോട്ടിന്റെ ഭരിപക്ഷം നേടുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. സ്വതന്ത്ര സ്ഥനാര്‍ഥി പി.വി. അന്‍വര്‍ 15,000 വോട്ടെങ്കിലും പിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8595 വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13,500 വോട്ടും നിലമ്പൂരില്‍ നിന്ന് കിട്ടിയ ബിജെപിക്ക് ഇക്കുറി വോട്ട് കുറയുമെന്നാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തല്‍. എസ്ഡിപിഐക്ക് പരമാവധി ലഭിക്കുക 5000 വോട്ടാണ്. നാളെ വോട്ടെണ്ണല്‍ കഴിയുന്നത്തോടെ നിലമ്പൂരിന്റെ യഥാർത്ഥ ഭാവി തിരിച്ചറിയാം .

Leave a Reply

Your email address will not be published. Required fields are marked *