കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ, സദാചാര ഗുണ്ടായിസത്തിന് അഞ്ച് പേര്‍ക്കെതിരെ കേസ്

ണ്ണൂര്‍ കായലോട് സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് പിണറായി പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത റസീനയുമായി സംസാരിക്കുമ്പോള്‍ സംഘം കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്ന് സുഹൃത്തായ റഹീസ് പരാതിയില്‍ പറയുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഫോണുകള്‍ പിടിച്ചുവാങ്ങുകയും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദിച്ചെന്നും റഹീസ് മൊഴി നല്‍കി. തലശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഞായറാഴ്ച റസീനയും സുഹൃത്തായ റഹീസും സംസാരിക്കുന്നതിനിടെയാണ് എസ്ഡിപിഐക്കാര്‍ സദാചാര ആക്രമണം നടത്തിയത്. അഞ്ചംഗസംഘം യുവതിയെ അപമാനിക്കുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. സമീപത്തെ ഗ്രൗണ്ടിലെത്തിച്ചും അപമാനിച്ചു. യുവാവിന്റെ മൊബൈല്‍ഫോണും ടാബും കൈക്കലാക്കി. എസ്ഡിപിഐയുടെ ഓഫീസിലെത്തിച്ചശേഷം യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ വിട്ടയച്ചത്. ചൊവ്വാഴ്ച റസീന ആത്മഹത്യചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മോശമായി ചിത്രീകരിച്ചതിന്റെ മാനസിക പ്രയാസത്തിലാണ് താന്‍ ജീവനൊടുക്കുന്നതെന്ന് റസീന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍നിന്ന് യുവാവിന്റെ ഫോണും ടാബും കണ്ടെടുത്തു. സംഭവം നടക്കുമ്പോള്‍ അവിടെയെത്തിയതായി സംശയിക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കൂടുതല്‍ തെളിവ് ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐ ഓഫീസില്‍ യുവാവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നിരുന്നു.

എസ്ഡിപിഐ താലിബാന്റെ പതിപ്പ്: സിപിഎം


ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് കണ്ണൂര്‍ പറമ്പായില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഡിപിഐ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ആണ്‍ സുഹൃത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്നത് വ്യാജ പ്രചാരണമാണ്. സ്ത്രീകള്‍ക്കെതിരെ ഫത്വ ഇറക്കുന്നവരാണ് എസ്ഡിപിഐ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ പതിപ്പാണ് എസ്ഡിപിഐ. താലിബാന്‍ രീതിയാണ് എസ്ഡിപിഐയുടേത്. അഫ്ഗാനിസ്ഥാനല്ല കേരളം എന്ന് എസ്ഡിപിഐ മനസ്സിലാക്കണം. താലിബാനിസത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സദാചാര പോലീസിങ് നടന്നിട്ടില്ലെന്ന് എസ്ഡിപിഐ

സംഭവത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് നുണപ്രചാരണങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
സംഭവത്തില്‍ സദാചാര പൊലീസിങ്ങോ കുറ്റകൃത്യമോ ഇല്ല. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും യുവതിയുടെ മാതാവ് വ്യക്തമാക്കിയിട്ടും യുവതിയുടെ ആണ്‍സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല.
യുവതിയെ കബളിപ്പിച്ച് സ്വര്‍ണവും പണവും ചൂഷണം ചെയ്യുകയായിരുന്നു ആണ്‍ സുഹൃത്ത്. പ്രതിയെ രക്ഷിക്കാനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *