ഇന്ത്യ 471ന് പുറത്ത്, തിരിച്ചടിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 471 ന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് 40 ഓവറില്‍ രണ്ട് വിക്കറ്റിന് 171 എന്ന മികച്ച നിലയിലാണ് കളി തുടരുന്നത്.
മിന്നുന്ന തുടക്കം സമ്മാനിച്ച മുന്‍നിരക്കാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ 41 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കരുത്തായത്.
മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും സ്‌കോറുയര്‍ത്തി. 200 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. 146 പന്തുകളില്‍ നിന്നാണ് പന്ത് ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറി നേടിയത്. ഇംഗ്ലിഷ് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ സിക്‌സര്‍ പറത്തിയാണ് പന്ത് സെഞ്ചുറി ആഘോഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ചുറികളുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് ഇതോടെ പന്തിന്റെ പേരിലായി. ആറു സെഞ്ചുറികളുള്ള എം എസ് ധോണിയുടെ റെക്കോര്‍ഡാണ് പന്ത് തകര്‍ത്തത്.
ടീം സ്‌കോര്‍ 430ല്‍ നില്‍ക്കേ 147 റണ്‍സെടുത്ത ഗില്‍ പുറത്തായി. പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായി. ഋഷഭ് പന്ത്(134), ശാര്‍ദുല്‍ താക്കൂര്‍ (1), ജസ്പ്രീത് ബുംറ(0), രവീന്ദ്ര ജഡേജ(11), പ്രസിദ്ധ് കൃഷ്ണ(1) എന്നിവര്‍ കൂടി പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 471 ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ജോഷ് ടംഗും ബെന്‍ സ്റ്റോക്‌സും നാലുവീതം വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *