ഇറാന് പകരം ഇസ്രായേല്‍, യുഎന്നില്‍ യു എസ് പ്രതിനിധിയ്ക്ക് നാക്കുപിഴ

ശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ വെള്ളിയാഴ്ച നടന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് പ്രതിനിധിയുടെ വാക്കുകള്‍ കേട്ടവര്‍ ഒന്ന് ഞെട്ടി. പശ്ചിമേഷ്യയിലെ ഭീകരതയ്ക്കും കഷ്ടപ്പാടിനും ഇസ്രയേലിനെ കുറ്റപ്പെടുത്തിയാണ് യുഎസ് പ്രതിനിധി സംസാരിച്ചത്.
അതൊരു നാക്കുപിഴയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ യുഎസ് പ്രതിനിധി അത് തിരുത്തുകയും ചെയ്തു.
ഇസ്രായേലിനെതിരായ ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രസംഗിക്കുന്നതിനിടെയാണ് യുഎസ് പ്രതിനിധി ഡൊറോത്തി ഷിയയ്ക്ക് നാക്ക് പിഴച്ചത്. ഇസ്രയേല്‍ സര്‍ക്കാര്‍ മേഖലയിലുടനീളം അരാജകത്വവും ഭീകരതയും ദുരിതവും പരത്തുന്നു എന്നായിരുന്നു ഷിയ പറഞ്ഞത്. പെട്ടെന്ന് തന്നെ പ്രസംഗത്തിന് ഇടവേളയെടുത്ത് അവര്‍ അത് തിരുത്തി.
ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ മാരകമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണ്, ഹമാസിനെ അതിന് പ്രാപ്തമാക്കിയ പ്രത്യയശാസ്ത്രപരവും ഭൗതികവുമായ ശക്തി ഇറാന്‍ സര്‍ക്കാരായിരുന്നു എന്ന് നാം മറക്കരുതെന്നും തുടര്‍ന്നുള്ള പ്രസംഗത്തില്‍ യുഎസ് പ്രതിനിധി എടുത്തുപറഞ്ഞു. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയുണ്ടായ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വേദിയില്‍ വെച്ച് യുഎസ് നയതന്ത്രജ്ഞക്കുണ്ടായ വീഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കപ്പെട്ടു.
ശരിയായ കാര്യം ചെയ്യാന്‍ ഇറാന്‍ സര്‍ക്കാറിന് ഇനിയും സമയം വൈകിയിട്ടില്ലെന്നും യുഎസ് പ്രതിനിധി പ്രസംഗത്തില്‍ സൂചിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും അവര്‍ യുഎന്‍ പ്രതിനിധി സഭയില്‍ ആവര്‍ത്തിച്ചു. ഇറാന്‍ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പരിപാടിയും ആണവായുധം നിര്‍മിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ യുഎസ് ഇടപെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക ഇസ്രായേലിനൊപ്പം നിലകൊള്ളുന്നത് തുടരുന്നുവെന്നും ഇറാന്റെ ആണവായുധ മോഹങ്ങള്‍ക്കെതിരായ ഇസ്രയേലിന്റെ നടപടികളെ പിന്തുണയ്ക്കുന്നുവെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ഷിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *