തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിനു പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ എഴുത്തുകാരന് അഖില്‍ പി ധര്മജന് പിന്തുണയുമായി എ എ റഹീം എം പി.ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ‘റാം കെയര്‍ ഓഫ് ആനന്ദി’ മനസിനെ തൊടുന്ന എഴുത്താണെന്നും റഹീം പറഞ്ഞു. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ടെന്നും വായന കഴിഞ്ഞിട്ടും മനസിനെ പിന്തുടരുന്ന മുഹൂർത്തങ്ങളും കഥാപാത്രങ്ങളും നോവലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയുടെ തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബർബൻ ട്രെയിനിലെ കമ്പാർട്മെന്റുകളിലൂടെ നമ്മളെയും അയാൾ നടത്തും. അനുജന് ബുള്ളറ്റും വാങ്ങി സർപ്രൈസ് നൽകാൻ മല്ലി പോകുന്ന ഒരു രംഗമുണ്ട്. ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങൾ കടന്നുപോകാൻ വായനക്കാർക്ക് കഴിയില്ല. സാധാരണക്കാരുടെ ജീവിതം പറയുന്ന ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാൾ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ഇന്ത്യൻ തെരുവുകളിലെ പുറമ്പോക്കുകളിൽ നരകജീവിതം ജീവിച്ചു തീർക്കുന്ന ട്രാൻസ് ജീവിതങ്ങളെ മനുഷ്യരായി ചേർത്തു നിർത്തിയ റാം. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ട്’- എ എ റഹീം ഫേസ്ബുക്കിൽ എഴുതി.
അഖിലിനെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നെന്നും ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകൾ അഖിൽ പി ധർമജനിൽ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഖിൽ പി ധർമജന് ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. ഏറ്റവും നന്നായി ബിസിനസ് നടത്തിയ പുസ്തകം എന്ന അവാർഡ് ആണ് കൊടുക്കേണ്ടതെന്ന അടക്കം നിരവധി വിമർശനങ്ങളാണ് അഖിലിന് അവാർഡ് കിട്ടിയ സന്നർഭത്തിൽ ഉയർന്നു വന്നത്. എം കെ സാനു മാഷ് അടക്കം നിരവധി സാഹിത്യകാരൻമാരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
വിമർശനങ്ങൾ ഊർജമായി എടുത്തുകൊണ്ടു എഴുത്തിൽ മുന്നോട്ടു പോകും എന്നുതന്നെയാണ് അഖിൽ പി ധർമജന്റെ മറുപടി.