ഡൽഹി :തരൂരിൻ്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിൻ്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര.അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് തരൂരിൻ്റെ നയതന്ത്ര നീക്കം. ശശി തരൂരിൻ്റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചർച്ച നടത്തുകയും ചെയ്‌തിരുന്നു.
ശശി തരൂർ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. വിവാദങ്ങൾക്കിടെ ശശി തരൂർ ഹൈക്കമാൻഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ഇനി റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂർ-കോൺഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്.