ഇംഗ്ലണ്ടിനെതിരേ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ, ആദ്യദിനം മൂന്നു വിക്കറ്റിന് 359 റണ്‍സ്

ന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറിയടിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 85 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.
144 പന്തുകളില്‍നിന്ന് 16 ഫോറുകളും ഒരു സിക്‌സും ബൗണ്ടറി കടത്തിയാണ് ജയ്‌സ്വാള്‍ സെഞ്ചറിയിലെത്തിയത്. സെഞ്ചറി തികച്ച പിന്നാലെ ജയ്‌സ്വാളിനെ ബെന്‍ സ്റ്റോക്‌സ് പുറത്താക്കി. ജെയ്‌സ്വാള്‍ 159 പന്തില്‍ 101 റണ്‍സെടുത്തു. 140 ാം പന്ത് ബൗണ്ടറി കടത്തിയാണ് ഗില്‍ സെഞ്ചറി തികച്ചത്. 91 പന്തില്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചറിയിലെത്തി. ഇതോടെ ടെസ്റ്റില്‍ ഋഷഭ് പന്ത് 3000 റണ്‍സും തികച്ചു. ശുഭ്മന്‍ ഗില്ലും (175 പന്തില്‍ 127) ഋഷഭ് പന്തുമാണ് (102 പന്തില്‍ 65) ക്രീസില്‍.
ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ച ശേഷം ഇന്ത്യയ്ക്ക് തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യ ദിവസം ലഞ്ചിനു പിരിയുമ്പോള്‍ 25.4 ഓവറില്‍ രണ്ടിന് 92 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 78 പന്തുകള്‍ നേരിട്ട കെ.എല്‍. രാഹുല്‍ 42 റണ്‍സെടുത്തും, നാലു പന്തുകള്‍ നേരിട്ട സായ് സുദര്‍ശന്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. 91 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ രണ്ടു വിക്കറ്റുകള്‍ തുടരെ വീണത്. കെ.എല്‍. രാഹുലിനെ ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ജോ റൂട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *