ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരും : കർണാടക സർക്കാർ

കർണാടക :ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ കർണാടക സർക്കാർ തീരുമാനം. ജൂൺ നാലിന് ബെംഗളൂരുവിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗം കരട് ബിൽ ചർച്ചയ്ക്കെടുത്തു. നിയമ ലംഘനങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 5000 രൂപ പിഴയുമാണ് കരട് ബിൽ നിർദേശിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ റാലികൾ, മറ്റ് പരിപാടികൾ എന്നിവയ്ക്ക് നിയമം ബാധകമായിരിക്കും. രഥോത്സവങ്ങൾ, പല്ലക്കു ഘോഷയാത്രകൾ, ഉറൂസ് പോലുള്ള മതപരമായ ആഘോഷങ്ങളെയും ഒത്തുചേരലുകളെയും ബിൽ ഒഴിവാക്കിയിട്ടുണ്ട്.

ഐ.പി.എൽ വിജയാഘോഷത്തിന് ഒത്തുകൂടിയവർ തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ (ആർ.സി.ബി)യുടെയും പരിപാടി സംഘടിപ്പിച്ച ഇവന്റ് കമ്പനിയുടെയും ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തിരുന്നു.വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. 47 പേരാണ് പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. 35000 ആളുകളെ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണ്.

ഇത്രയധികം ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്. നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമം ഉണ്ടായതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരിച്ചവരിൽ കൂടുതൽ യുവാക്കളും സ്ത്രീകളുമായിരുന്നു.

11 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പരസ്പരം കൈയ്യൊഴിയുകയായിരുന്നു സർക്കാരും ബി.സി.സി.ഐയും. സംഭവത്തെ തുടർന്നാണ് ആൾക്കൂട്ട നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാൻ കർണാടക സർക്കാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *