എം.ആര്‍.അജിത്കുമാറിനെ ഡി.ജി.പി പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ സംസ്ഥാനം

പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയില്‍ നിന്ന് എഡിജിപിമാരായ എം.ആര്‍. അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കിയതിനെതിരേ കേരളം യു.പി.എസ്.സിക്ക് കത്തു നല്‍കി. ഡിജിപി റാങ്കും 30 വര്‍ഷം സര്‍വീസും ഉള്ളവരെ മാത്രം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എഡിജിപി പദവിയിലുള്ളവരെ ഇതിനു മുമ്പും പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം.
പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ എ.ഡി.ജി.പി റാങ്കിലുള്ളവരാണ്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഡി.ജി.പി റാങ്കിലുള്ളവരുടെ കുറവുണ്ടെങ്കില്‍ മാത്രം എ.ഡി.ജി.പി റാങ്കിലുള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം.
നിതിന്‍ അഗര്‍വാള്‍, രതവ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിങ്ങനെ ആറു പേരാണ് പട്ടികയിലുള്ളത്. ഇതില്‍ ആദ്യത്തെ മൂന്നു പേരില്‍ ഒരാളെ ഡിജിപിയാക്കേണ്ടി വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ മൂന്നു പേരും സര്‍ക്കാരിന് താല്‍പര്യമുള്ളവരല്ല. എം.ആര്‍. അജിത് കുമാര്‍, മനോജ് എബ്രഹാം എന്നിവരിലൊരാള്‍ ഡിജിപിയായി വരണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം.
ഇതിനിടെ പട്ടികയിലെ രണ്ടാമനായ രവത ചന്ദ്രശേറിനെ അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്ന ഐ.ബിയില്‍ സെക്രട്ടറി സെക്യൂരിറ്റി എന്ന പദവി നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം കേരളത്തിലേക്ക് വരാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് സൂചന. അടുത്തയാഴ്ച യു.പി.എസ്.സി യോഗം ചേര്‍ന്ന് കേരളം നല്‍കിയ പട്ടികയില്‍ നിന്ന് മൂന്നു പേരുടെ ലിസ്റ്റ് തയാറാക്കി സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നായിരിക്കും ഡിജിപിയെ നിയമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *