ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഭാവിയില്‍ ലജ്ജിക്കേണ്ടി വരുമെന്ന് അമിത് ഷാ

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ സമീപ ഭാവിയില്‍ ലജ്ജിക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മാതൃഭാഷകള്‍ രാജ്യത്തിന്റെ സ്വത്വത്തിന്റെ കേന്ദ്രമാണ്. അത് രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാള്‍ മാതൃഭാഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശുതോഷ് അഗ്‌നിഹോത്രി രചിച്ച ‘മെയിന്‍ ബൂന്ദ് സ്വയം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് അമിത്ഷായുടെ പ്രതികരണം. ഇന്ത്യ കൊളോണിയല്‍ സ്വാധീനത്തിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് അഭിമാനത്തോടെ സ്വന്തം ഭാഷകളെ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിദേശ ഭാഷകള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇന്ത്യയില്‍ ഒരു ഭാഷാ പരിഷ്‌കരണം അനിവാര്യമാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസംഗം വിവാദമാകുകയാണ്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *