ഇറാൻ :ഇറാനിലെ അറാക് ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. ഇതുവരെ റേഡിയേഷൻ ഭീഷണിയില്ലെന്നും ആക്രമണത്തിന് മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകൾക്ക് നിർദേശം നൽകപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്റാനിൽനിന്ന് 250 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ.
ഇതിനിടെ ഇസ്രയേലിൽ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തി. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപുമാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചനകൾ. ബീർ ഷെവയിലെ സൊറോക്ക ആശുപത്രിക്കു സമീപമാണ് ഇവ. ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സൊറോക്ക ആശുപത്രിക്കു നേരെയും മിസൈൽ ആക്രമണമുണ്ടായി. ഇന്റലിജൻസ് കേന്ദ്രം ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിലാണ് ആശുപത്രി തകർന്നതെന്നാണ് കരുതുന്നത്. കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇറാൻ സർവ സീമയും ലംഘിച്ചുവെന്നും ഇസ്രയേൽ ആരോഗ്യമന്ത്രി പറഞ്ഞു