കൊച്ചി : ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം തന്നെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് കാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരൻ. ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചതായി അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍.
ചികിത്സാ പിഴവ് ആരോപിച്ച് 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഈ മാസം ആദ്യവാരം ഡോ വി പി. ഗംഗാധരന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞ ഇന്ദോറിലുള്ള ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോ. ആഷ ബക്ഷിയാണ് സമാന സംഭവം തനിക്കും ഉണ്ടായതായി ഡോക്ടറെ അറിയിച്ചത്.
ആന്ധ്രപ്രദേശിലുള്ള ഒരു ഡോക്ടര്‍ക്കും സമാന രീതിയിലുള്ള കത്ത് ലഭിച്ചിട്ടുണ്ട്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്.
അര്‍ബുദ ചികിത്സയിലെ പിഴവുമൂലം പെണ്‍കുട്ടി മരിച്ചുവെന്നും ഇതേത്തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്‌തെന്നും നീതിതേടി കുട്ടിയുടെ പിതാവാണ് ഞങ്ങളെ സമീപിച്ചതെന്നുമായിരുന്നു ഡോ. ഗംഗാധരനു ലഭിച്ച കത്തിന്റെ ഉള്ളടക്കം. നഷ്ടപരിഹാരമായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. സംശയം തോന്നിയ ഡോക്ടർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കത്തയച്ചത് രാജ്യത്തിന് പുറത്ത് നിന്നാണെന്ന് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജര്‍മനിയാണ് കത്തിന്റെ ഉറവിടം എന്ന് സ്ഥിരീകരിച്ചു
ഐവിഎഫ് ചികിത്സ ഫലിക്കാത്തതിനാല്‍ യുവതി ആത്മഹത്യ ചെയ്‌തെന്നും നഷ്ടപരിഹാരമായി 8.5 ലക്ഷം നല്‍കണമെന്നുമാണ് ഡോ. ആഷ ബക്ഷിക്ക് ലഭിച്ച കത്തിലെ ഉള്ളടക്കം. പണം അയക്കാനുള്ള ക്യു ആര്‍ കോഡും കത്തിനോടൊപ്പം കൊടുത്തിരുന്നു. കത്ത് ലഭിച്ച ഡോക്ടർ മാനസികമായി തകർന്നു പോയെന്നും ഡോ. ഗംഗാധരന്‍ വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ ഒരു യോഗത്തില്‍ ഇക്കാര്യം അവര്‍ വെളിപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു ഡോക്ടര്‍ക്കും സമാന അനുഭവമുണ്ടായതായി അറിഞ്ഞത്. ഇതിന് ശേഷമാണ് ഡോ. ആഷ കേരളത്തിലെ തന്റെ സുഹൃത്ത് മുഖാന്തരം ഡോ. ഗംഗാധരനെ ബന്ധപ്പെടുന്നത്. ഡോ. ഗംഗാധരന്റെ പരാതിയിലെടുത്ത കേസില്‍ മരട് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.