തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതിയായ സുകാന്തിന്റെ മൊഴിയുടെയും മരിച്ച യുവതിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചുമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്..
മരിച്ച ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരിൽ രണ്ടു ദിവസം താമസിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവർ താമസിച്ച ഹോട്ടലുകളിലെത്തി വ്യക്തത വരുത്തുകയും ചെയ്തു. രണ്ടു ഹോട്ടലുകളിലായി രണ്ട് ദിവസം ഇവർ താമസിച്ചതിന്റെ ഹോട്ടൽ രേഖകളും പൊലീസ് ശേഖരിച്ചു.
യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് യാത്രകളെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് സുകാന്തുമായി ഇന്നലെ അവിടെനിന്ന് തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്നാട്ടിലും സുകാന്ത് പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിക്കാനാണ് നീക്കം.
തമിഴ്നാട്ടിലെ തെളിവെടുപ്പ് കൂടി പൂർത്തിയാക്കിയ ശേഷം 21നു തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കും. രാജസ്ഥാനിലും തമിഴ്നാട്ടിലുമടക്കം നടത്തിയ സന്ദർശനങ്ങൾ, യുവതിയെ ഇയാൾ ചൂഷണം ചെയ്തതിന്റെ തെളിവായി പ്രോസിക്യുഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും. മറ്റു യുവതികളുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
സുകാന്തിന്റെ മാനസിക പീഡനം സഹിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. മരണത്തിൽ ബന്ധുക്കൾ സംശം പ്രകടിപ്പിച്ചതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചതും ചൂഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതും. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് യുവതി ഗർഭച്ഛിദ്രത്തിന് വിധേയയായിരുന്നു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.