വിമാനദുരന്തം: ഗ്രൗണ്ട് സ്റ്റാഫിനെ ചോദ്യം ചെയ്തു,ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു

അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ ഉദ്യോഗസ്ഥര്‍

ഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം ദുരന്തത്തില്‍ പെട്ട ദിവസം ജോലിയിലുണ്ടായ മുഴുവന്‍ ഗ്രൗണ്ട് സ്റ്റാഫിനെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തി. പ്രധാന ചുമതലകളുള്ള ജീവനക്കാരുടെ ഫോണുകള്‍ വിശദപരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജൂണ്‍ 12 ന് വിമാനം പറന്നുയരുന്നതിന് മുമ്പ് പരിശോധനകള്‍ നടത്തി അനുവാദം നല്‍കിയ ജീവനക്കാരുടെ ഫോണുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. അപകടത്തില്‍നിന്ന് ജീവനോടെ രക്ഷപെട്ട ഏക യാത്രക്കാരന്‍ വിശ്വാഷ് കുമാര്‍ രമേഷ് ആശുപത്രി വിട്ടെങ്കിലും അദ്ദേഹത്തെ വീട്ടില്‍ പോകാന്‍ അനുവദിച്ചിട്ടില്ല. ബ്രിട്ടിഷ് പൗരനായ ഇദ്ദേഹത്തെ നിലവില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. അന്വേഷണോദ്യോഗസ്ഥര്‍ വിശ്വാഷില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ഗുജറാത്ത് പൊലീസും എയര്‍പോര്‍ട്‌സ് അഥോറിറ്റി ഒഫ് ഇന്ത്യയും ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷനും സഹകരിക്കുന്നുണ്ട്. ഇതുകൂടാതെ, യുഎസിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്താരാഷ്ട്ര വ്യോമയാന വിദഗ്ധരുടെ സഹായത്തോടെ സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍ ചൊവ്വാഴ്ച പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *