കൊല്‍ക്കത്ത :ലയണല്‍ മെസ്സി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന് മുതല്‍ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങള്‍ സന്ദർശിക്കും.
എന്നാല്‍, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹംതന്നെയായിരുന്നു.ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുംബൈയിൽ സച്ചിൻ തെണ്ടുൽക്കറെയും സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്‌ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ഗോട്ട് കപ്പ്.കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ മെസ്സിയുടെ യാത്രയില്‍ ഫുട്‌ബോള്‍ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകള്‍. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക.
കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയില്‍ മെസ്സിയെ ആദരിക്കുമെന്ന് ബംഗാളി മാധ്യമമായ സീ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കൊല്‍ക്കത്തയില്‍ മെസ്സി, കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ ശിൽപശാല നടത്തുകയും ഫുട്‌ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
മെസ്സിയുടെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്. 2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മെസ്സി ഇന്ത്യയിലെത്തിയിരുന്നു. അന്നാണ് മെസ്സി ആദ്യമായി അര്‍ജന്റീനയുടെ ക്യാപ്റ്റനായത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന ജയിക്കുകയുംചെയ്തു.