എം.വി. ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശം തിരിച്ചടിച്ചു, ചര്‍ച്ചയാക്കി യുഡിഎഫ്, വിശദീകരിച്ച് സിപിഎം നേതാക്കള്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച എം.വി. ഗോവിന്ദന്റെ പ്രസ്താവന ചര്‍ച്ചയാക്കി യുഡിഎഫ്. അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞദിവസം ഒരഭിമുഖത്തില്‍ പറഞ്ഞത്. ഇതോടെ ഇടതു സ്ഥാനാര്‍ഥി എം. സ്വരാജ് പാര്‍ട്ടി സെക്രട്ടറിയുടെ വാദം തള്ളി രംഗത്തുവന്നു. ഒടുവില്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി എം.വി. ഗോവിന്ദനും വാര്‍ത്താസമ്മേളനം നടത്തി.

പ്രസ്താവന വളച്ചൊടിച്ചെന്ന് എം വി. ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി കൂട്ടുകൂടിയെന്ന തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. 50 വര്‍ഷം മുന്‍പുള്ള ചരിത്രത്തെ ചരിത്രമായി കാണാതെ വിവാദമാക്കുകയാണ്. യുഡിഎഫിനും ജമാഅത്തെ ഇസ്‌ലാമിക്കും അനുകൂലമായ പ്രചാരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ഉണ്ടായ രാഷ്ട്രീയമുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. അത് ജനസംഘത്തിന്റെ തുടര്‍ച്ചയായി വന്നതല്ല. അത്തരം വിവിധ ധാരകളിലാണ് ജനസംഘവും ഉള്‍പ്പെട്ടിരുന്നത്. അന്ന് ആര്‍എസ്എസ് പ്രബലമായി അതില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അന്നത്തെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞതിനെയാണ് വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നത്. ആര്‍എസ്എസുമായി ഒരുകാലത്തും സിപിഎമ്മിനു രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടായിരുന്നില്ല.
രാജ്ഭവന്‍ കാവിവല്‍ക്കരണത്തിന്റെ കേന്ദ്രമായി മാറുന്നത് ശരിയല്ല. അവിടെ ഹെഡ്‌ഗേവാറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചിത്രം കൂടി വന്നിരിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രവുമുണ്ട്. ഇനി എപ്പോഴാണ് അവിടെ ഗോഡ്സെയുടെ ചിത്രം വരുന്നതെന്ന് അറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗോവിന്ദന്‍ മാഷ് ആലങ്കാരികമായി പറഞ്ഞതാകാമെന്ന് സ്വരാജ്

ഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായിട്ടാണെന്നും ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത് കോണ്‍ഗ്രസ് ആണെന്നും അവ്യക്തതയുണ്ടെങ്കില്‍ അത് എം.വി ഗോവിന്ദനോട് ചോദിച്ചാല്‍ വിശദീകരിച്ചുതരുമെന്നും സ്വരാജ് പറഞ്ഞു.
‘ചരിത്രത്തിന് ഒരു മുഖമേയുള്ളൂ. അത് സത്യത്തിന്റെ മുഖമാണ്. അതില്‍ ഒരു അവ്യക്തതയുമില്ല. മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് പറയാനാകില്ല. മാഷ് ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ, ചോദ്യത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കി തിരിച്ച് പറഞ്ഞോ.. അത് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാന്‍ പറ്റൂ. അവ്യക്തതയുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ അദ്ദേഹം വിശദീകരിക്കും’, എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
‘എതെങ്കിലും ഒരു വര്‍ഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവര്‍ അല്ല ഞങ്ങള്‍. തിരഞ്ഞെടുപ്പ് ആയാലും യുദ്ധമായാലും ഞങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്. അത് മതനിരപേക്ഷ നിലപാടാണ്. അത് വര്‍ഗീയശക്തികളുമായി നീക്കുപോക്കുണ്ടാകുന്ന നിലപാട് അല്ല. അതില്‍ ഞങ്ങള്‍ക്ക് വോട്ടോ ജയപരാജയങ്ങളോ പ്രശ്‌നമവുമല്ല. തെളിമയാര്‍ന്ന മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് എല്ലാ കാലത്തും ഇടതുപക്ഷം മുമ്പോട്ടുപോകുക. അങ്ങനെ അല്ലാതായാല്‍ പിന്നെ ഇടതുപക്ഷമല്ലാതായി മാറും. ഞങ്ങളുടെ മതനിരപേക്ഷമൂല്യത്തെയോ വര്‍ഗീയവിരുദ്ധനിലപാടിനെയൊന്നും ചരിത്രത്തില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല’, സ്വരാജ് കൂട്ടിച്ചേര്‍ത്തു.

പ്രസ്താവനക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമെന്ന് ശബരീനാഥ്

1970 കളിലെ ആര്‍എസ്എസ് ബന്ധം ഓര്‍മ്മകളില്‍ നിന്ന് ചികഞ്ഞെടുത്ത് അയവിറക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ ശ്രമിച്ചത് നിഷ്‌കളങ്കമായ ഒരു പ്രവര്‍ത്തിയല്ലെന്നും കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍.
കേരളത്തില്‍ പലയിടത്തും പരീക്ഷിച്ച ഈ മോഡല്‍ നിലമ്പൂരിലും ഇനി വരുന്ന തദ്ദേശ-നിയമസഭ ഇലക്ഷനിലും പ്രാവര്‍ത്തികമാക്കാന്‍ സിപിഎം ബിജെപി ശ്രമിക്കും. കോണ്‍ഗ്രസ് വിരുദ്ധതയാണ് ഇരു പാര്‍ട്ടികളുടെയും പ്രധാനവികാരം. ഇവര്‍ ഏതു അവിശുദ്ധ പ്രവര്‍ത്തി നടത്തിയാലും ഈ വര്‍ഗീയകൂട്ടുകെട്ടിനെതിരെ നിലമ്പൂര്‍ വിധി എഴുതും-ശബരീനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നിലമ്പൂരില്‍ സിപിഎം-ബിജെപി ബാന്ധവമെന്ന് സന്ദീപ് വാര്യര്‍

ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ച എം.വി ഗോവിന്ദന്‍ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണെന്ന് സന്ദീപ് വാര്യര്‍. സ്വരാജിന് പണി കൊടുക്കാന്‍ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ ബിജെപി സഹായിക്കും. സി പി എമ്മിന് വെല്‍ഫെയര്‍ പാര്‍ട്ടി അസ്വീകാര്യമായ പാര്‍ട്ടിയും ആര്‍എസ്എസ് സ്വീകാര്യവുമാണ്. ഇസ്ലാമോ ഫോബിയയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ല്‍ സംയുക്ത വിധായക് ദള്‍ എന്ന മുന്നണി ഉണ്ടാക്കി ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.അതേവര്‍ഷം ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ ആദ്യ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റിന് ജനസംഘത്തിന്റെ ഏക എംഎല്‍എയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ പ്രസ്തുത മുന്നണിയില്‍ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.
1977 ല്‍ ആര്‍എസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് എങ്ങനെ പറയാന്‍ കഴിയും ? ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ ചൈനയിലെ വന്‍മതില്‍ കാണുന്ന പൂമരം സ്വരാജിന് പി.സുന്ദരയ്യ പോളിറ്റ് ബ്യൂറോവില്‍ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാന്‍ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തില്‍ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആര്‍എസ്എസുമായി ബന്ധം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്. 1989 ല്‍ വി.പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ ? 2008 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ എന്നും സന്ദീപ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *