ടെഹ്‌റാനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍, ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ച് ഇറാന്‍

റാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന്റെ അഞ്ചാം നാളില്‍ ഇസ്രായേല്‍ ടെഹ്റാനില്‍ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച ഇറാനിലെ തബ്രിസിനടുത്തുള്ള ഇറാനിയന്‍ മിസൈല്‍ താവളത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രം ഇന്ന് പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസ് നല്‍കിയ ഈ ഉപഗ്രഹചിത്രം പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്‌റാന്‍ നഗരവാസികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ഇറാനുമായുള്ള ആണവ പ്രശ്നത്തിന് ഒരു ‘യഥാര്‍ത്ഥ അന്ത്യം’ ആഗ്രഹിക്കുന്നുവെന്ന് മിസ്റ്റര്‍ ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഇസ്രായേലനെതിരെ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കോര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇസ്രായേലിനോട് ഇനി ഒരു കരുണയും കാട്ടില്ലെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പില്‍ അറിയിച്ചു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേല്‍ ഭരണകൂടത്തിന് ശക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാന്‍ സേന പറയുന്നു. എന്നാല്‍ ചാവുകടല്‍ മേഖലയില്‍ രണ്ടു ഡ്രോണുകളെ നിര്‍വീര്യമാക്കിയതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 585 പേര്‍ കൊല്ലപ്പെട്ടെന്നും 1,326 പേര്‍ക്കു പരുക്കേറ്റെന്നും മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 239 പേര്‍ സാധാരണക്കാരാണെന്നും 126 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തി.
ട്രംപിന്റെ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇന്ത്യന്‍ വംശജരോടും നഗരം വിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് പോകാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടെഹ്റാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എംബസി നടത്തിയ ക്രമീകരണങ്ങളിലൂടെ നഗരത്തിന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് അര്‍മേനിയയുടെ അതിര്‍ത്തിയിലൂടെ ഇറാനില്‍ നിന്ന് പുറത്തുപോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *