ചാലക്കുടി : ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ ലിവിയാ ജോസിനെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ് നല്കിയ കസ്റ്റഡിയപേക്ഷ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തേ അറസ്റ്റിലായ സുഹൃത്ത് നാരായണദാസിനെയും കസ്റ്റഡിയില്‍ വാങ്ങും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ലിവിയ പോലീസിന്റെ പ്രാഥമികചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ഷീലാ സണ്ണി തനിക്കെതിരേ അപവാദം പറഞ്ഞതിന്റെ വിരോധത്താലാണ് കേസില്‍ കുടുക്കിയതെന്നും ലിവിയ മൊഴി നല്‍കിയിരുന്നു. ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കുടുക്കാന്‍ സ്കൂട്ടറിലും ബാഗിലും വെച്ച ലഹരിസ്റ്റാമ്പ് വാങ്ങിയത് ലിവിയയാണെന്നാണ് നാരായണദാസ് മൊഴി നല്‍കിയിരുന്നത്. അതേസമയം, ഷീലയുടെ സ്കൂട്ടറിലും ബാഗിലും ലഹരി വസ്തു ഒളിപ്പിച്ചുവെച്ചതായി എക്സൈസിനെ വിവരമറിയിച്ചത് നാരായണദാസാണ്. സംഭവത്തിനുപിന്നിലെ ഗൂഢാലോചനയും കാരണവും കണ്ടെത്താനാണ് പോലീസ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഷീല സണ്ണിയുടെ വിദേശയാത്ര മുടക്കുന്നതിനു വേണ്ടിയാണ് ലിവിയ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് വ്യക്തമായത്. എന്താണ് അതിലേക്ക് നയിച്ചത് എന്ന ചോദ്യത്തിന് ബംഗലൂരുവിൽ പഠിക്കാൻ പോയ തന്നെക്കുറിച്ച് ഇവർ അപവാദം പറഞ്ഞു എന്നാണ് ലിവിയ പറഞ്ഞത്. ഇക്കാര്യം പൂർണമായും ഷീല നിഷേധിക്കുകയും ചെയ്തു. ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്നും സഹോദരിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ലിവിയയുടെ മൊഴി. വിശദമായ മൊഴിയെടുത്താൽ മാത്രമേ പറയുന്നതിലെ വസ്തുത വ്യക്തമാകൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.