ഇന്ത്യാ- കാനഡ ബന്ധം മെച്ചപ്പെടുന്നു;പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കാൻ ധാരണ;മോദി ഇന്ന് ക്രൊയേഷ്യയിൽ

ഒട്ടാവ: ഖലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനുശേഷം വഷളായ ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ജി 7 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ ധാരണയായത്. നയതന്ത്ര സേവനങ്ങൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കും. ഇത് ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകാർക്കും ഗുണം ചെയ്യും.

പരസ്പര ബഹുമാനം, നിയമവാഴ്ച, പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വത്തോടുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചയെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജനങ്ങൾ തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ പങ്കാളിത്തം, സാമ്പത്തിക വളർച്ച, വിതരണ ശൃംഖലകൾ, ഊർജ്ജ പരിവർത്തനം എന്നിവയിലെ പങ്കാളിത്തം ഉൾപ്പെടെ കാനഡയും ഇന്ത്യയും തമ്മിലുള്ള സുപ്രധാന വാണിജ്യ ബന്ധങ്ങൾ എന്നിവയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

2023 ജൂണിൽ ഖാലിസ്ഥാൻ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനുശേഷമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. സംഘർഷം വളരെയധികം വർദ്ധിച്ചതിനാൽ ഇരു രാജ്യങ്ങളും അവരുടെ നയതന്ത്രജ്ഞരെയും ഹൈക്കമ്മീഷണർമാരെയും തിരിച്ചുവിളിച്ചിരുന്നു. പത്ത് വർഷത്തിന് ശേഷം കാനഡയിലെത്തിയ പ്രധാനമന്ത്രി മോദി, ജി-7 ഉച്ചകോടിയിൽ ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന നിരവധി പ്രധാന ആഗോള വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചർച്ച നടത്തി .കാനഡ പര്യടനം വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ക്രൊയേഷ്യയിൽ പര്യടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *