ഖമേനി ഉടന്‍ കീഴടങ്ങണം: ട്രംപ്

ഖമേനി എവിടെയെന്ന് അറിയാം, പക്ഷേ ഇപ്പോൾ ഒന്നും ചെയ്യില്ല

റാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ഉടന്‍ കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഖമേനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു. ക്ഷമ നശിക്കുന്നുവെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി
‘സുപ്രീം ലീഡര്‍’ എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു അനായാസ ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ് – ഞങ്ങള്‍ അദ്ദേഹത്തെ തല്‍ക്കാലം പുറത്താക്കാന്‍ പോകുന്നില്ല. നിരുപാധികമായി അദ്ദേഹം കീഴടങ്ങണം’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇറാന്റെ ആകാശത്തിന്മേല്‍ പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു, എന്നാല്‍ അത് അമേരിക്ക നിര്‍മ്മിച്ചതും, രൂപകല്‍പ്പന ചെയ്തതും, ഉത്പാദിപ്പിച്ചതുമായ ‘സാധനങ്ങളുമായി’ കിടപിടിക്കില്ല. യുഎസ്സിനേക്കാള്‍ നന്നായി മറ്റാരും ഇത് ചെയ്യുന്നില്ല’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരവേ, പടിഞ്ഞാറന്‍ ഇറാനിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചു. തലസ്ഥാനമായ ടെഹ്റാനിലും വന്‍സ്ഫോടനങ്ങളുണ്ടായി. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്‍ സേനയുടെ യുദ്ധ കമാന്‍ഡറായി നാലുദിവസം മുന്‍പ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രയേലും അവകാശപ്പെട്ടു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ‘ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ്)’ മേധാവിയായി ഷദ്മാനിയെ അയത്തൊള്ള അലി ഖമനേയി നിയമിച്ചത്. ഖമനേയിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ തങ്ങള്‍ക്കുനേരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇതുവരെ പ്രയോഗിച്ചതായി ഇസ്രയേല്‍ പറഞ്ഞു.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബുധനാഴ്ച അര്‍മേനിയന്‍ തലസ്ഥാനമായ യെരേവനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. സ്വന്തമായി വാഹനങ്ങളുള്ള മറ്റ് ഇന്ത്യന്‍ പൗരന്‍മാരോട് ടെഹ്‌റാനില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അര്‍മേനിയയിലേക്ക് പോകാന്‍ എംബസി സൗകര്യമൊരുക്കും.
ടെഹ്‌റാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന കുറേ വിദ്യാര്‍ത്ഥികള്‍ ബസില്‍ ഖോം നഗരത്തിലേക്ക് മാറി. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഇവിടം താരതമ്യേന സുരക്ഷിതമാണ്.
ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖമേനി കുടുംബത്തോടൊപ്പം ബങ്കറിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *