കൈക്കൂലി കേസില്‍ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ സ്ഥലംമാറ്റി. മേഘാലയായുടെ തലസ്ഥാനമായ ഷില്ലോംഗിലേക്കാണ് ശേഖര്‍ കുമാറിനെ മാറ്റി നിയമിച്ചത്.
കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി കേസില്‍ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തത്.
വിശദമായ അന്വേഷണത്തിന് ശേഷമേ ശേഖര്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്ചത്തേക്ക് കൂടി കോടതി നീക്കിയിരുന്നു. സ്‌റ്റേ നീക്കിയ ശേഷം ഇയാളെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തയ്യാറെടുത്തിരിക്കെയാണ് സ്ഥലംമാറ്റം.
കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയിലാണ് ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തത്. അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. ഇ.ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.
കെക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയായിരുന്നു പ്രതികളായ വില്‍സന്‍ വര്‍ഗീസ്, മുരളി മുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിലേയ്ക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കേസിലെ നാലാം പ്രതിയുമാണ്.
ഇ ഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ തട്ടിപ്പ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പണമിടപാടിലും അഴിമതിയിലും കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. കേസ് ഒതുക്കിതീര്‍ക്കാന്‍ പണം ആവശ്യപ്പെട്ടന്ന പരാതികള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇഡിയുടെ അന്വേഷണം പണം വാങ്ങി ഒതുക്കാന്‍ ഇടപെട്ടിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍ക്ക് ശേഖര്‍ കുമാര്‍ അടക്കമുള്ള ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണെന്നും വിജിലന്‍സ് കരുതുന്നു. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നായിരുന്നു വിജിലന്‍സിന്റെ കണക്കുകൂട്ടല്‍ ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റിയതോടെ വിജിലന്‍സിന് നടപടികള്‍ കൂടുതല്‍ ദുഷ്‌കരമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *