ആവേശം വാനോളം, കലാശക്കൊട്ട് കഴിഞ്ഞു,നേതാക്കള്‍ അരങ്ങൊഴിഞ്ഞു, നിലമ്പൂര്‍ നിശബ്ദം

വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം മുന്നണികളുടെ ശക്തിപ്രകടനത്തോടെ അവസാനിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിശബ്ദപ്രചാരണത്തിലേക്ക് കടന്നു.
കലാശക്കൊട്ടിനായി വൈകിട്ട് മൂന്ന് മണിയോടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ അങ്ങാടി ജനസമുദ്രമായി. നിലമ്പൂരില്‍ സിഎന്‍ജി റോഡില്‍ നിലമ്പൂര്‍ മില്‍മ ബൂത്ത് മുതല്‍ ഹോസ്പിറ്റല്‍ റോഡ് ജങ്ഷന്‍ വരെയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കൊട്ടിക്കലാശം നടത്താന്‍ അനുമതിയുണ്ടായിരുന്നത്. എല്‍ഡിഎഫ് മഹാറാണി ജങ്ഷന്‍ മുതല്‍ നിലമ്പൂര്‍ സ്റ്റേഷന്‍പടി വരെയും എന്‍ഡിഎ ഹോസ്പിറ്റല്‍ റോഡ് ജങ്ഷന്‍ മുതല്‍ സഫ ഗോള്‍ഡ് ജൂവലറി വരെയും പ്രവര്‍ത്തകരെ അണിനിരത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ഷാഫി പറമ്പില്‍ എം പി, യുഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ അണിചേര്‍ന്നു.


എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനൊപ്പം രാമചന്ദ്രന്‍ കടന്നപ്പള്ളി ഉള്‍പ്പെടെ നേതാക്കള്‍ ഉണ്ടായിരുന്നു. പികെ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിനൊപ്പം ചേര്‍ന്നു. കൊട്ടിക്കലാശത്തിന് തിരശീലവീണപ്പോള്‍ സ്ഥാനാര്‍ത്ഥികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
റോഡ് ഷോയോടെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും നഗരത്തിലേക്ക് എത്തിയപ്പോള്‍ പി.വി.അന്‍വര്‍ കലാശക്കൊട്ട് ഒഴിവാക്കി വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലായിരുന്നു. ‘എന്റെ പണി ഏകദേശം കഴിഞ്ഞു. ഏത് കൊടുങ്കാറ്റ് വന്നാലും വോട്ടര്‍മാരെ ബൂത്തുകളിലേക്കെത്തിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്’ അന്‍വര്‍ പറഞ്ഞു.


വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിച്ചു. ആറിനുശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്.
വ്യാഴാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. 23ന് വോട്ടെണ്ണും.

Leave a Reply

Your email address will not be published. Required fields are marked *