മുംബൈയില്‍ ബോട്ടോടിക്കാന്‍ കൊച്ചി മെട്രോ, കെ.എം.ആര്‍.എല്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തുന്ന സാധ്യത പഠന റിപ്പോര്‍ട്ട് മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചതോടെ കെ.എം.ആര്‍.എല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തി. മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍,കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് റെക്കോര്‍ഡ് വേഗത്തില്‍ കെ.എം.ആര്‍.എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിംഗ് വകുപ്പ മന്ത്രി നിഥീഷ് റാണെയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തെ മന്ത്രി അഭിനന്ദിക്കുകയും റിപ്പോര്‍ട്ട് അംഗീകരിക്കുകയും പദ്ധതി മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശവും നല്‍കി. 250 കിലോമീറ്റര്‍ നീണ്ട ജലപാത ഉള്‍പ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. ഇവിടെ 29 ടെര്‍മിനലുകളും പത്ത് റൂട്ടുകളുമാണ് പഠനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.മുബൈ വാട്ടര്‍ മെട്രോയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആര്‍) തയ്യാറാക്കാനുള്ള ചുമതലയും കെ.എം.ആര്‍.എല്ലിന് ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ വിലയിരുത്തല്‍.
ആദ്യമായാണ് ടെണ്ടറില്‍ പങ്കെടുത്ത് മറ്റ് സ്ഥാപനങ്ങളുമായി മല്‍സരിച്ച് ഒരു കണ്‍സള്‍ട്ടന്‍സി സേവനം കെ.എം.ആര്‍.എല്‍ നേടിയെടുക്കുന്നത്. പദ്ധതി നടത്തിപ്പിലെ അനുഭവ സമ്പത്തും വൈദഗ്ധ്യവും മുതലാക്കി ആരംഭിച്ച കെ.എം.ആര്‍.എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന് മുന്നില്‍ വലിയ സാധ്യതകളാണ് തെളിയുന്നത്. കൊച്ചി മെട്രോയ്ക്ക് അധിക വരുമാനത്തിനും വഴി തുറക്കും. കൊച്ചി മെട്രോയുടെ നിലിവലെ പദ്ധതി നിര്‍വ്വണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധര്‍ തന്നെയാണ് ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടുതന്നെ കൊച്ചി മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള സേവനത്തില്‍ ഏര്‍പ്പെടുന്നത്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 21 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെ.എം.ആര്‍.എല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പഠനവും അംഗീകരിക്കപ്പെടുകയും വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനും പദ്ധതി നടത്തിപ്പിനുമുള്ള ചുമതല ലഭിക്കുകയും ചെയ്താല്‍ സുസ്ഥിര നഗര ജലഗതാഗത മേഖലയില്‍ രാജ്യാന്തര ബ്രാന്‍ഡായി വളരാനുള്ള സാധ്യതകളാണ് കെ.എം.ആര്‍.എല്ലിന് മുന്നില്‍ തെളിയുക എന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. മെട്രോ ട്രയിനിന്റെ കാര്യത്തില്‍ ഡിഎംആര്‍സിക്ക് ഇന്ത്യയിലുള്ള അതേ ബ്രാന്‍ഡ് വാല്യു ആണ് ഇപ്പോള്‍ വാട്ടര്‍ മെട്രോയുടെ കാര്യത്തില്‍ കെഎംആര്‍എല്ലിനുളളത്. മുബൈയിലെ ഗവണ്‍മെന്റ് ആസ്ഥാനത്ത് മന്ത്രി നിഥീഷ് റാണെയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ കെ.എം.ആര്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി പി ജനാര്‍ദ്ദനന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എന്‍, മാനേജര്‍ അര്‍ജുന്‍ കൃഷ്ണ കെ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി നിര്‍ദേശം അവതരപ്പിച്ചത്. മഹാരാഷ്ട്ര മാരിട്ടൈം ബോര്‍ഡ് സിഇഒ പ്രദീപ് പ്രഭാകര്‍ ഐഎസ്, ചീഫ് ഓഫ് ബോട്ട്സ് ക്യാപ്റ്റന്‍ പ്രവീണ്‍ ഖരെ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *