പലിശക്കെടുത്ത പണം തിരിച്ചടച്ചില്ല ;യുവതിയെ മരത്തിൽ കെട്ടിയിട്ടു

ഹൈദരാബാദ്: ഭർത്താവ് വാങ്ങിയ വായ്പ തിരിച്ചടച്ചില്ല എന്ന കാരണത്താൽ ഭാര്യയെ പലിശക്കാരൻ മരത്തിൽ കെട്ടിയിട്ടു.ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സിരിശ എന്ന യുവതിയെയാണ് പണമിടപാടുകാരൻ മരത്തിൽ കെട്ടിയിട്ടത്. സിരിശയുടെ ഭർത്താവ് തിമ്മരയപ്പ, മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽ നിന്ന് മൂന്ന് വർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്ത്‌ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് മാറിയിരുന്നു.

മകന്റെ പരീക്ഷ സർട്ടിഫിക്കറ്റുകൾ വാങ്ങാനായി സിരിശ വീണ്ടും ഗ്രാമത്തിലേക്ക് എത്തിയപ്പോഴായിരുന്നു മണിക്കുന്നപ്പയുടെ അതിക്രമം ഉണ്ടായത്. നാട്ടുകാർ പൊലീസിനെ കാര്യങ്ങൾ വിളിച്ചറിയിച്ചു. തുടർന്ന് പൊലീസ് എത്തി മണിക്കുന്നപ്പയെ കസ്റ്റഡിയിൽ എടുക്കുകയും സിരിശയെ മോചിപ്പിക്കുകയുമായിരുന്നു.സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശം നൽകി. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *