വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുക
അഹമ്മദാബാദില്‍ 275 പേര്‍ കൊല്ലപ്പെട്ട വിമാനദുരന്തവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടി വരുന്നത് 4000 കോടിയോളം രൂപ. ഇന്ത്യയുടെ വിമാനാപകട ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്.
ഏവിയേഷന്‍ ഹള്‍ ഓള്‍ റിസ്‌ക് സെക്ഷന്‍ പ്രകാരമാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. ടാറ്റാ ഗ്രൂപ്പിന്റെതന്നെ ടാറ്റാ എഐജിയാണ് പ്രധാന ഇന്‍ഷുറന്‍സ് കമ്പനി. പൊതുമേഖലയിലെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ജിഐസി റി എന്നിവയും ഇന്‍ഷുറന്‍സിന്റെ ഭാഗമാണ്. തകര്‍ന്ന വിമാനത്തിന്റെ മൂല്യവും കാലപ്പഴക്കവും അതിലെ ഘടകങ്ങളുടെയും ഉപകരണങ്ങളുടെയും വില കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.
വിമാന ഹള്‍, എഞ്ചിന്‍ എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിം ഏകദേശം 125 മില്യണ്‍ ഡോളറാകുമെന്ന് കണക്കാക്കപ്പെടുന്നു. യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നതിനുള്ള അധിക ബാധ്യത ക്ലെയിമുകള്‍ ഏകദേശം 350 മില്യണ്‍ ആയിരിക്കും. അപകടത്തില്‍ വിദേശ പൗരന്മാര്‍ കൊല്ലപ്പെട്ടതിനാല്‍ മൊത്തം ചെലവുകള്‍ ഉയര്‍ന്നേക്കാം. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്കനുസൃതമായിട്ടാകും ആ ക്ലെയിമുകള്‍ കണക്കാക്കുക.
ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരും
2023-ല്‍ ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ വാര്‍ഷിക പ്രീമിയത്തിന്റെ മൂന്നിരട്ടിയിലധികം വരും അഹമ്മദാബാദ് ദുരന്തത്തിന്റെ നഷ്ടപരിഹാര ചെലവുകള്‍. അപകടത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ആഗോള വ്യോമയാന ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ് വിപണിയെ മുഴുവന്‍ ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഭാവിയില്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കാനും ഇത് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് എയര്‍ ഇന്ത്യ ഉടമകളായ ടാറ്റാ ഗ്രൂപ്പ് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ കമ്പനി അടിയന്തര സഹായമായി 25 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ വ്യക്തിഗത ഇന്‍ഷുറന്‍സും യാത്രാ ഇന്‍ഷുറന്‍സും മറ്റുമായി മറ്റൊരു വിഹിതവും ലഭിച്ചേക്കാം. മരിച്ചവരുടെ ബന്ധുകള്‍ക്ക് ശരാശരി 1.71 കോടിരൂപ വീതം നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് സൂചനകള്‍. ഇത് യാത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഇതുമാത്രമല്ല, അവിടെയുണ്ടായ നഷ്ടങ്ങള്‍. വിമാനം പൂര്‍ണമായി നശിച്ചു. ആശുപത്രിയുടെ ഹോസ്റ്റലും കാന്റീനും തകര്‍ന്നു. പൊതുമുതലിനും ജനങ്ങള്‍ക്കുമുണ്ടായ നഷ്ടം വേറെ.