തിരുവനന്തപുരം : ദിയ കൃഷ്ണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നടൻ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്നും 69 ലക്ഷം രൂപ തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നത്.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.
ജീവനക്കാരുടെ അക്കൗണ്ടിൽ പണം എത്തി എന്നുള്ള തെളിവുകൾ ആണ് കേസിനു വഴിത്തിരിവായത്.
69 ലക്ഷം എങ്ങനെ അക്കൌണ്ടില്‍ വന്നെന്ന് അറിയാന്‍ പോലീസിന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ അത്യാവശ്യമാണ്. ദിയ പറയുന്നത് പോലെ മുഴുവന്‍ പണവും തട്ടിയെടുത്തതാണോ അതോ ഉടമയുടെ അറിവോടെ ജീവനക്കാരുടെ അക്കൌണ്ടിലൂടെ ഇടപാട് നടന്നതാണോ എന്നതും അറിയണം. അതിന് ശേഷമേ ആരാണ് പ്രതി, ആരാണ് വാദി എന്നതില്‍ വ്യക്തത വരൂ.
മെയ് അവസാനമാണ് സ്ഥാപനത്തിലെ ജീവനക്കാരികൾ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച ദിയാ കൃഷ്ണ രംഗത്തെത്തിയത്. പിന്നാലെ പൊലീസിൽ പരാതിയും നൽകി. ഇതിന് പിന്നാലെ ജീവനക്കാരികളായ മൂന്ന് പേരും ദിയകൃഷ്ണയ്ക്കും അച്ഛൻ കൃഷ്ണകുമാറിനും എതിരെ പരാതി നൽകി. കൌണ്ടർ പരാതി ആയിട്ടും അതിന് കൂടുതൽ പ്രാധാന്യം കിട്ടയതോടെയുമാണ് കൃഷ്ണകുമാറും കുടുംബവും കൂടുതൽ വീഡിയോ പുറത്തുവിട്ടത്. ഇതിൽ പെൺകുട്ടികൾ കുറ്റം സമ്മതിക്കുന്നത് വ്യക്തമാണ്. കൂടാതെ കൃഷ്ണകുമാറിനെതിരെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും പെൺകുട്ടികളോട് മോശമായി പെരുമാറിയതിനും ഉൾപ്പെടെ പൊലീസ് എഫ് ഐ ആർ ഇട്ടു.
തുർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ഇടപെട്ടാണ് അന്വേഷണം വിപുലമാക്കിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും ദിയാകൃഷ്ണയുടെ പരാതിയിൽ പറയുന്നതുപോലെ ജീവനക്കാരുടെ അക്കൌണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയത്. മാത്രമല്ല ദിയാ കൃഷ്ണ പലപ്പോഴായി സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റുകളിലും വിഡിയോകളിലും ഈ പെൺകുട്ടികളുമായി ഇടപഴകുന്ന കാര്യങ്ങളും വ്യക്തമാണ്. ജീവനക്കാരികൾ നേരത്തെ പറഞ്ഞതുപോലെ മോശം ബന്ധമല്ല ദിയയും ജീവനക്കാരും തമ്മിലുള്ളത് എന്നും വ്യക്തമായി.