യു എസ് എ : ക്ലബ് ലോകകപ്പിൽ ബയേൺ മ്യൂണികിന് തകർപ്പൻ ജയത്തോടെ തുടക്കം . ന്യൂസിലാൻഡ് ക്ലബ് ഓക്ലൻഡ് സിറ്റിയെയാണ് ബയേൺ തകർത്തെറിഞ്ഞത്. ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് ജർമൻ വമ്പന്മാരുടെ ജയം. ബയേണിനായി ജമാൽ മുസിയാല ഹാട്രിക് നേടി.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ ഗോള്‍വേട്ട തുടങ്ങി. കിങ്സ്ലി കൊമാനാണ് ആദ്യം ലക്ഷ്യം കണ്ടത്. 18-ാം മിനിറ്റില്‍ സച്ചാ ബോയിയും 21-ാം മിനിറ്റില്‍ മൈക്കേല്‍ ഒലിസെയും ഗോളടിച്ചു. 21-ാം മിനിറ്റില്‍ കൊമാന് മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ജര്‍മനി ഓക്ലന്‍ഡ് സിറ്റിയെ വലയിലാക്കി. തോമസ് മുള്ളറും ഒലിസെയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി ഏകപക്ഷീയമായ ആറുഗോളുകള്‍ക്ക് ബയേണ്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ബയേൺ ഗോളടി തുടർന്നു. ജമാൽ മുസിയാല ഹാട്രിക് നേടിയതോടെ സ്കോർ 9-0 ആയി. 67,73,84 മിനിറ്റുകളിലാണ് താരം ഗോൾ നേടിയത്. തോമസ് മുള്ളർ മത്സരത്തിലെ തൻ്റെ രണ്ടാം ഗോൾ കൂടി കണ്ടെത്തിയതോടെ ഓക്ലൻഡ് സിറ്റി തരിപ്പണമായി. ഏകപക്ഷീയമായ 10 ഗോൾ വിജയവുമായി ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബയേൺ തിളങ്ങി.
ജർമൻ ബുണ്ടസ് ലീഗ് ഇത്തവണ തിരിച്ചുപിടിച്ച ബയേൺ മ്യൂണിക് ക്ലബ് ലോകകപ്പിൽ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2013-ലും 2020-ലും ലോക ക്ലബ് ചാമ്പ്യന്മാരായിരുന്നു ബയേൺ. കഴിഞ്ഞ സീസണിൽ ജർമൻ ലീഗിൽ ബയേർ ലേവർകൂസനോട് കിരീടം നഷ്ടമായിരുന്ന മ്യൂണിക് ടീം സീസണിൽ വൻതിരിച്ചുവരവ് നടത്തിയാണ് കിരീടംചൂടിയത്. ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നിന്റെ 15 വർഷത്തെ കളിജീവിതത്തിലെ ആദ്യകിരീടമാണ് ബുണ്ടസ് ലീഗിൽ ബയേണിനൊപ്പം ഇത്തവണ സ്വന്തമാക്കിയത്.