പീരുമേട് : വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത കൊല്ലപ്പെട്ട മീന്‍മുട്ടി വനമേഖലയില്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം അധികൃതർ സ്ഥിരീകരിച്ചത്. കാട്ടാനകള്‍ പ്രദേശമാകെ ചവിട്ടിമെതിച്ചനിലയിലാണ്. കൂടാതെ സീതയും ഭര്‍ത്താവും കുട്ടികളും കൊണ്ടുപോയ അരിയും മറ്റ് സാമഗ്രികളും ഇവിടെ ചിതറിക്കിടക്കുന്നതും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
സീത കൊല്ലപ്പെട്ട പ്രദേശത്ത് കാട്ടാന ആക്രമണത്തിന്റെ ലക്ഷണം ഒന്നുമില്ലെന്നാണ് വനംവകുപ്പ് കഴിഞ്ഞദിവസം പറഞ്ഞത്. മരണം നടന്ന വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. പോലീസും ഫൊറന്‍സിക്കും പരിശോധന നടത്തിയത് ഞായറാഴ്ച രാവിലെയും. അതിനാല്‍ എപ്പോഴാണ് ഇവിടെ കാട്ടാന എത്തിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ സീതയെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനു മൊഴി നല്‍കിയത്. എന്നാല്‍, മൃതദേഹത്തിലെ മുറിവുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതല്ലെന്നും കഴുത്തിലും മറ്റും വിരല്‍ അമര്‍ന്ന പാടുകളുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി. തുടര്‍ന്നാണ് പോലീസും ഫൊറന്‍സിക് സംഘവും വനംവകുപ്പും ഞായറാഴ്ച മരണ സ്ഥലത്ത് എത്തി വിശദമായി പരിശോധന നടത്തിയത്. കാട്ടാന ആക്രമണസാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന നിഗമനത്തിലാണ് പോലീസ്
ഞായറാഴ്ച രാവിലെ പത്തോടെ തോട്ടാപ്പുരയില്‍നിന്ന് നാല് കിലോമീറ്റര്‍ ഉള്‍വനത്തില്‍ എത്തിയാണ് പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. ഇടുക്കി ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.
എന്നാൽ പീരുമേട്ടിലെ വീട്ടമ്മയുടെ മരണത്തില്‍ വ്യക്തത വരുന്നതിന് മുന്‍പ് തന്നെ വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ആധികാരികരേഖയെന്നും അതനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാനയാക്രമണത്തിലാണ് സ്ത്രീ മരിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ഇക്കാര്യത്തിൽ തീരുമാനമായില്ല.
വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ സീത കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും മരണകാര്യത്തിൽ വ്യക്തത വരാത്തത് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. ദേഹത്തെ പരിക്കുകളുടെ കാര്യത്തിൽ വ്യക്തത വരാത്തതോടെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കളും വന്നു.
സീത മരിച്ചത് കാട്ടാന ആക്രമണത്തിലാണോ എന്നതിലെ വ്യക്തത വരാത്തതുള്ളൂ.. അവരുടെ കഴുത്തിലും മുഖത്തും വിരല്‍ അമര്‍ത്തിയ പാടുകളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും കണ്ടെത്തി. മുഖത്ത് അടിയേറ്റിട്ടുണ്ട്. കൂടാതെ നട്ടെല്ല് തകരുകയും പിടലി ഒടിയുകയും വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ കയറുകയും ചെയ്തിട്ടുണ്ട്. കാലില്‍ പിടിച്ച് വലിച്ചിഴച്ച ലക്ഷണവുമുണ്ട്.
ഇതില്‍ പലതും കാട്ടാന ആക്രമണത്തില്‍ സംഭവിക്കാമെങ്കിലും വിരല്‍പ്പാടുകളും നാഭിക്കേറ്റ തൊഴിയും തലയ്ക്ക് രണ്ട് വശത്തുമുള്ള ക്ഷതവുമാണ് സംശയത്തിന് ഇടയാക്കിയത്. ആന ചവിട്ടിയെന്നാണ് ബിനു ആദ്യം പറഞ്ഞത്. എന്നിട്ടും പുറമേയുള്ള പരിക്ക് കുറവായതും സംശയമുണ്ടാക്കി. ആന ആക്രമിച്ചപ്പോള്‍ സീതയെ രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിച്ചുവെന്ന് ബിനു പറഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മക്കളും ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചു. കഴുത്തിലും മറ്റുമുള്ള വിരലമര്‍ന്ന പാടുകള്‍ സീതയെ രക്ഷിക്കാന്‍ ബിനു ശ്രമിച്ചപ്പോള്‍ ഉണ്ടായതാണോ എന്ന സംശയവും പൊലീസിനുണ്ട്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വിദഗ്ധാഭിപ്രായം തേടാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. സീതയുടെ മരണത്തിൽ തന്നെ പ്രതിയാക്കാൻ ബോധപൂർവം ചിലർ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണം ആണ് ബിനു ഉന്നയിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇത്തരത്തിൽ ശ്രമിക്കുന്നത് എന്ന് അറിയില്ലെന്നും ഭാര്യയുടെ മരണത്തിൽ തന്നെ പ്രതിക്കൂട്ടിലാക്കുന്നത് ഏറെ വേദനപ്പിക്കുന്നുവെന്നും ബിനു പറയുന്നു.