മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് പത്തുവയസ്സുകാരിക്ക് ഗുരുതര പരിക്ക്;വീണത് മുപ്പതടി താഴ്ചയിലേക്ക്

മണാലി : ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി താഴേക്ക് വീണത്. കഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

അവധിക്കാലം ആഘോഷിക്കാൻ അച്ഛന്‍ പ്രഫുല്ല ബിജ്‌വെയ്ക്കും അമ്മയ്ക്കുമൊപ്പമാണ് തൃഷ മണാലിയില്‍ എത്തിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് രണ്ടുമലകള്‍ക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെ വലിച്ചിട്ടുള്ള സിപ് ലൈന്‍. പ്രകൃതിഭംഗി ആസ്വദിച്ച് പുഴയ്ക്ക് കുറുകെയുള്ള ലൈനിലൂടെ ഒരു മലയില്‍നിന്ന് എതിര്‍ഭാഗത്തെ മലയിലേക്ക് പറന്നിറങ്ങുന്ന യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പുഴയ്ക്ക് കുറുകെ, മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കമ്പിയില്‍ കോര്‍ത്ത ബെല്‍റ്റിലാണ് സഞ്ചാരികളെ ബന്ധിപ്പിക്കുക. ഈ ബെല്‍റ്റ് പൊട്ടിയാണ് തൃഷ 30 അടി താഴ്ചയില്‍ വെള്ളത്തിലേക്ക് വീണത്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാന്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തയ്യാറായില്ലെന്ന ഗുരുതര ആരോപണമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. 

വീഴ്ചയില്‍ തൃഷയുടെ കാലുകള്‍ക്ക് നിരവധി ഒടിവുകള്‍ സംഭവിച്ചു. മണാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃഷയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഛണ്ഡീഗഡിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. തൃഷ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.

സിപ് ലൈൻ നടത്തിപ്പുകാർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇവിടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തൃഷയുടെ മാതാപിതാക്കള്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് മണാലി ടൂറിസം വകുപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. മതിയായ സുര്ക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടാണോ ഇത്തരത്തിലുള്ള സിപ്ലൈനുകൾ പ്രവർത്തിപ്പിക്കുന്നത് എന്ന ചോദ്യവും ബന്ധുക്കൾ ഉന്നയിക്കുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സമയോചിതമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിൽ നിയമത്തിന്റ വഴി പിന്തുടരാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *