അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കണ്ടെത്തി. ഗുജറാത്ത് എ.ടി.എസാണ് എഫ്.വി.ആർ കണ്ടെത്തിയത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തില്‍ ഇതിലെ വിവരങ്ങള്‍ നിർണായകമാകുമെന്ന് കരുതുന്നു.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ എഫ്.ഡി.ആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. ഇതിന്റെ പരിശോധനയിലൂടെ അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. മാത്രമല്ല വിമാനം ടേക്ക് ഓഫിന് ശേഷം വിമാനത്തിലുളളില് നടന്ന കാര്യങ്ങള്‍ ഇതിന്റെ പരിശോധനയിലൂടെ അറിയാൻ കഴിയും.
അതേസമയം, അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഗാന്ധിനഗറില്‍ നിന്നുള്ള ഫോറന്‍സിക് ടീമാണ്പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.