രാജ്യം നടുങ്ങിയ കറുത്ത ദിനം :മരിച്ചവർ്ക്ക് ആദരമർപ്പിച്ച് ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ താരങ്ങൾ

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ആദരം അര്‍പ്പിച്ച് ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക താരങ്ങള്‍. മരിച്ചവരോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ടെസ്റ്റിന്റെ മൂന്നാം ദിവസം താരങ്ങള്‍ കളത്തിലിറങ്ങിയത്. അമ്പയര്‍മാരും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. മൂന്നാം ദിവസത്തെ മത്സരം ആരംഭിക്കും മുമ്പ് താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കുകയും ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 294 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാനാപകടമാണിത്.

അപകടത്തിനിരയായവരില്‍ വിമാനത്തിലുണ്ടായിരുന്ന ഒരു മലയാളിയടക്കം 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കാനഡ സ്വദേശിയും ഉള്‍പ്പെടുന്നു. രണ്ട് പൈലറ്റുമാരും 10 കാബിന്‍ ജീവനക്കാരും മരിച്ചു. എമര്‍ജന്‍സി വാതിലിന് സമീപത്തെ 11 എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രഞ്ജിത ജി. നായരാണ് മരിച്ച മലയാളി.

ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച 1.38-നാണ് പുറപ്പെട്ടത്. പറന്നുയര്‍ന്നയുടന്‍ ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനുമുകളില്‍ വിമാനം തകര്‍ന്നുവീണ് കത്തുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

ടേക്ക് ഓഫ് ചെയ്തയുടനെ വെറും മുപ്പത് സെക്കന്റിനുള്ളിൽ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപകടസന്ദേശമായ ‘മെയ്ദെ കോള്‍’ പൈലറ്റ് നല്‍കിയിരുന്നു. ക്യാപ്റ്റന്‍ സുമീത് സഭര്‍വാളാണ് വിമാനം നിയന്ത്രിച്ചത്. ക്ലൈവ് കുന്ദര്‍ ആയിരുന്നു ഫസ്റ്റ് ഓഫീസര്‍. 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് സുമിത്. സഹപൈലറ്റിന് 1100 മണിക്കൂറിന്റെ അനുഭവസമ്പത്തുണ്ട്. എയര്‍ ഇന്ത്യയുടെ വി ടി-എ എന്‍ബി രജിസ്ട്രേഷനുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ അപകടകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. എഞ്ചിൻ തകരാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് വ്യോമയാനമന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *